കുവൈറ്റ് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാർക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് മന്ദിരത്തിൽ പുതിയ അത്യാഹിത മെഡിക്കൽ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങൾ തമ്മിലുള്ള ശക്തമായ സഹകരണത്തിന്റെയും കൂട്ടായ്മയുടെയും ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കിയതെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അബ്ദുൽ വഹാബ് അൽ വുഹൈബ്, ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഡോ. സൽമാൻ ഖലീഫ അൽ സബാഹ് എന്നിവരുൾപ്പെടെ ഇരു മന്ത്രാലയങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ക്ലിനിക്കിലെ വിവിധ വിഭാഗങ്ങളും സൗകര്യങ്ങളും സന്ദർശിച്ച ആഭ്യന്തര മന്ത്രി, സൈനിക-സിവിലിയൻ ജീവനക്കാർക്കായി ഒരുക്കിയിരിക്കുന്ന അടിയന്തര വൈദ്യസഹായ സംവിധാനങ്ങൾ വിലയിരുത്തി. ജീവനക്കാർക്ക് ഉന്നതനിലവാരമുള്ള ആരോഗ്യസേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് ആരോഗ്യ മന്ത്രാലയം നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. പുതിയ ക്ലിനിക് ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാർക്കുള്ള ആരോഗ്യ സംരക്ഷണം കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഡോ. സൽമാൻ വ്യക്തമാക്കി.



