കുവൈത്ത് സിറ്റി : ജഹ്‌റ ഗവർണറേറ്റിലെ അബ്ദലി റോഡിന് സമീപമുള്ള മരുഭൂമി പ്രദേശത്തെ കന്നുകാലി വളർത്തൽ കേന്ദ്രം മറയാക്കി അനധികൃതമായി മദ്യം നിർമ്മിക്കുകയും സംഭരിക്കുകയും വിൽക്കുകയും ചെയ്ത കേസിൽ നാല് ഇന്ത്യൻ പൗരന്മാരെ കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജഹ്‌റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് കേന്ദ്രം കണ്ടെത്തിയത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ മദ്യം നിർമ്മിച്ചുകൊണ്ടിരുന്ന മൂന്ന് പേരെ സ്ഥലത്തുവെച്ച് പിടികൂടി. ഇവിടെനിന്ന് മദ്യം വാങ്ങി വീണ്ടും വിൽക്കുന്നതിനായി എത്തിയ നാലാമനെയും പിന്നീട് അറസ്റ്റ് ചെയ്തു.
പരിശോധനയിൽ വിൽപ്പനയ്ക്കായി തയ്യാറാക്കി സൂക്ഷിച്ചിരുന്ന 236 പ്ലാസ്റ്റിക് കുപ്പികളിലെ പ്രാദേശികമായി നിർമ്മിച്ച മദ്യം, മദ്യനിർമാണത്തിനുപയോഗിച്ച നിരവധി ബാരലുകൾ, അസംസ്കൃത വസ്തുക്കൾ, കൂടാതെ പണം എന്നിവയും അധികൃതർ പിടിച്ചെടുത്തു.ചോദ്യം ചെയ്യലിൽ മൂന്ന് പ്രതികൾ രഹസ്യമായി മദ്യം നിർമ്മിക്കുകയും സംഭരിക്കുകയും വിൽക്കുകയും ചെയ്തിരുന്നതായി സമ്മതിച്ചതായും, നാലാമൻ ഇവരിൽ നിന്ന് മദ്യം വാങ്ങി പുനർവിൽപ്പന നടത്തിയിരുന്നതായി സമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ, നാല് പ്രതികളിൽ മൂന്ന് പേർ നേരത്തെ തന്നെ അറസ്റ്റ് വാറണ്ട് നിലനിന്നിരുന്നവരാണെന്നും, ഇവരിൽ ഒരാൾ തട്ടിപ്പ് കേസിലും ആവശ്യപ്പെട്ടിരുന്നയാളാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അനധികൃത കേന്ദ്രം നീക്കം ചെയ്യുന്നതിനായി കുവൈത്ത് മുനിസിപ്പാലിറ്റിയുമായി ഏകോപനം നടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.



