രാജ്യത്ത് കോവിഡ് ദ്രുത പരിശോധന ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം

  • 22/06/2020

കുവൈറ്റ് സിറ്റി : രാജ്യത്തെ വിവിധ മേഖലകളില്‍ പൊതുജനാരോഗ്യ വകുപ്പിലെ നേതൃത്വത്തില്‍ കോവിഡ് ദ്രുത പരിശോധന ആരോഗ്യ മന്ത്രാലയം ആരംഭിച്ചതായി  റിപ്പോര്‍ട്ട്. ലക്ഷണങ്ങളില്ലാത്ത രോ​ഗവാഹകരെ കണ്ടെത്താൻ ലക്ഷ്യമിട്ടാണ് പരിശോധന നടത്തുന്നത്. സമ്പർക്കത്തിലൂടെ രോഗം പിടിപെടുന്നവർ കൂടുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. ഓരോ തെരുവിലെയും ക്രമരഹിതമായ വീടുകൾ സന്ദർശിച്ച് ഓരോ കുടുംബത്തില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കുകയും തുടര്‍ന്ന് വൈറസ് പരിശോധന നടത്തുകയുമാണ് ചെയ്യുന്നത്. ഹവലി പ്രദേശങ്ങളിലാണ് കാമ്പയിന് തുടക്കമിട്ടത്. വൈകീട്ട് അഞ്ചിനും പതിനൊന്നിനും ഇടയിലാണ് പരിശോധനകള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഒരു ദിവസം 120-250 ഓളം ആളുകളെ സ്രവം പരിശോധിക്കും. കോവിഡ് അണുബാധയുടെ തോത് അടങ്ങിയിട്ടുണ്ടെന്നും വൈറസിനെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി സ്വദേശികളേയും വിദേശികളേയും ലക്ഷ്യമിട്ടാണ് ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ കോവിഡ് ദ്രുത പരിശോധന നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പരിശോധനയിൽ ഐജിജി പോസിറ്റീവ് ആയാൽ രോഗം വന്നിട്ട് കുറച്ചുനാൾ ആയെന്നും അതിനെതിരെ ഉള്ള പ്രതിരോധ ശേഷി ആയാൾ നേടിയിട്ടുണ്ടെന്നും അനുമാനിക്കാം. ഇതേ വ്യക്തിയുടെ സമ്പർക്കത്തിൽ വന്നവരുടെ വിവരങ്ങൾ വളരെ പ്രധാന്യമുള്ളതാണ്. അതേസമയം പരിശോധനയിൽ ഐജിഎം പോസിറ്റീവ് എന്നാണ് കണ്ടെത്തുന്നതെങ്കിൽ ആ വ്യക്തിക്ക് രോഗബാധ ഉണ്ടായിട്ട് അധികനാൾ ആയില്ലെന്ന് ഉറപ്പിക്കാമെന്നും അധികൃതര്‍ പറഞ്ഞു.

Related News