മദ്യലഹരിയിൽ വിവാഹ വേദിയിൽ വച്ച് വരന്‍, വധു ഉൾപ്പെടെ നാല് പേരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു

  • 28/11/2023

വടക്ക് കിഴക്കന്‍ തായ്‍ലന്‍ഡില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന ഒരു വിവാഹത്തിനിടെ വരന്‍, വധു ഉള്‍പ്പെടെ വിവാഹത്തിന് പങ്കെടുക്കാനെത്തിയ നാല് പേരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായി തായ് പോലീസ് അറിയിച്ചെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. വരൻ ചതുറോംഗ് സുക്‌സുക്കും (29) തായ് പാരാ അത്ലറ്റും മുന്‍ സൈനികനുമാണ്. കാഞ്ചന പച്ചുന്തുക് (44) എന്ന സ്ത്രീയുമായുള്ള ചതുറോംഗിന്‍റെ വിവാഹത്തിനിടെയായിരുന്നു സംഭവം. വിവാഹ പാര്‍ട്ടി നടക്കവേ, പെട്ടെന്ന് പുറത്ത് പോയി തോക്കുമായി മടങ്ങിയെത്തിയ വരന്‍ വധു കാഞ്ചന പച്ചുന്തുകിനെയും വധുവിന്‍റെ അമ്മയും 62 കാരിയുമായ കിംഗ്തോംഗ് ക്ലജോഹോയും 38 കാരിയായ വധുവിന്‍റെ സഹോദരിയെയും വെടിവച്ച് കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ മറ്റ് രണ്ട് വെടിയുണ്ടകള്‍ ഉന്നം തേറ്റി വിവാഹത്തിനെത്തിയ മറ്റ് രണ്ട് പേരെ പരുക്കേല്‍പ്പിച്ചു. ഇതില്‍ ഒരാള്‍ ആശുപത്രിയില്‍ വച്ച് മരിച്ചു. മറ്റേയാള്‍ അപകട നിലതരണം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നാലെ ഇയാള്‍ സ്വയം വെടി ഉതിര്‍ക്കുകയായിരുന്നു. 

"ആ സമയം വരന്‍ മദ്യലഹരിയിലായിരുന്നു" എന്ന് പോലീസ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ കൂട്ടക്കൊലപാതകത്തിന്‍റെ ഉദ്ദേശം വ്യക്തമല്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ചതുറോംഗ് കഴിഞ്ഞ വര്‍ഷമാണ് തോക്കും തിരകളും നിയമപരമായി വാങ്ങിയത്. വിവാഹ പാർട്ടിക്കിടെ ദമ്പതികൾ തമ്മിൽ തർക്കമുണ്ടായതായി പാർട്ടിയ്ക്കെത്തിയ അതിഥികൾ പോലീസിനോട് പറഞ്ഞതായി തായ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. താനും കാഞ്ചനയും തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ച് ചതുരോംഗിന് അരക്ഷിതാവസ്ഥ തോന്നിയതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഒരു തീര്‍പ്പിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും തെളിവ് ശേഖരിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും കേസ് ഉടന്‍ അവസാനിപ്പിക്കുമെന്നും തായ് പോലീസ് അറിയിച്ചു. ഇതിനിടെ ചതുറോംഗും കാഞ്ചനയും വിവാഹത്തിന് മുമ്പ് മൂന്ന് വർഷത്തോളം ഒരുമിച്ച് താമസിച്ചിരുന്നതായി തായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

കഴിഞ്ഞ വർഷം ഇന്തോനേഷ്യയിൽ നടന്ന ആസിയാൻ പാരാ ഗെയിംസിൽ നീന്തലിൽ ചതുറോംഗ് വെള്ളി മെഡൽ നേടിയിരുന്നു. അടുത്ത മാസം തായ്‌ലൻഡിൽ നടക്കുന്ന വേൾഡ് എബിലിറ്റി സ്‌പോർട്‌സ് ഗെയിംസിൽ മത്സരിക്കുന്ന അത്‌ലറ്റുകളുടെ പട്ടികയിലും ചതുറോംഗ് ഉണ്ടായിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു കൊലപാതകം അരങ്ങേറിയത്. തായ്‌ലൻഡിന്‍റെ അതിർത്തിയിൽ പട്രോളിംഗ് നടത്തുന്ന അർദ്ധസൈനിക ലൈറ്റ് ഇൻഫൻട്രി ഫോഴ്‌സിനൊപ്പം ഡ്യൂട്ടിയിലിരിക്കെയാണ് ചതുറോംഗിന് വലത് കാൽ നഷ്ടപ്പെട്ടത്. കൂട്ട വെടിവയ്പ്പുകള്‍ അപൂര്‍വ്വമാണെങ്കിലും തായ്‍ലാന്‍ഡില്‍ തോക്ക് കൈവശം വയ്ക്കുന്നത് സാധാരണമാണ്. കഴിഞ്ഞ മാസം ബാങ്കോക്കിലെ ഒരു ആഡംബര മാളിലുണ്ടായ വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. 2022 ഒക്ടോബറിൽ വടക്കുകിഴക്കൻ തായ്‌ലൻഡിലെ ഒരു നഴ്‌സറിയിൽ ഒരു മുൻ പോലീസുകാരൻ തോക്കും കത്തിയും ഉപയോഗ് 37 കുട്ടികളെ ആക്രമിച്ച് കൊലപ്പെടുത്തിയതും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 

Related News