മുഖം ആസിഡ് ഒഴിച്ച്‌ പൊള്ളിച്ച നിലയില്‍, കാട്ടില്‍ വച്ച്‌ കൊല്ലാൻ ശ്രമം; രക്ഷപ്പെട്ട് ഓടിയെത്തിയത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍

  • 19/04/2024

വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയ യുവാവിന് മുന്നില്‍ രക്ഷകരായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിക്കെത്തിയ ഉദ്യോഗസ്ഥർ. വാഴൂർ ആനിക്കാട് കൊമ്ബാറ സ്വദേശി സുമിത്തിനാണ് വധശ്രമത്തില്‍ വത്ത് രക്ഷപ്പെട്ടത്. സുമിത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

മാര്‍ച്ച്‌ 13-ന് ഉച്ചയ്ക്കായിരുന്നു സംഭവം. മണിമല പൊന്തൻപുഴ വനത്തില്‍ വച്ചാണ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. രക്ഷപ്പെട്ടോടിയ യുവാവ് എത്തിയത് കോട്ടയം-പത്തനംതിട്ട ജില്ലാ അതിർത്തിയായ പ്ലാച്ചേരിയില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് മുന്നിലേക്കാണ്.

ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ചെത്തിയ യുവാവ് അവശ നിലയിലായിരുന്നു. മുഖത്തുനിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. വായും മുഖവും ആസിഡ് ഒഴിച്ച്‌ പൊള്ളിച്ച നിലയിലായിരുന്നു. ഉദ്യോഗസ്ഥർ റാന്നി പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും ആംബുലൻസ് വിളിച്ച്‌ യുവാവിനെ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ഇയാളെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മണിമല പൊലീസ് നടത്തിയ അന്വഷണത്തില്‍ കൊടുങ്ങൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശി സാബുദേവസ്യ (40), കൊടുങ്ങൂർ പാണപ്പുഴ പ്രസീദ് (52) എന്നിവർ അറസ്റ്റിലായി. സുമിത്തും സാബു ദേവസ്യയും തമ്മില്‍ മുൻ വൈരാഗ്യം ഉണ്ടായിരുന്നെന്നാണ് വിവരം. യു.എസ്. ഹരികൃഷ്ണൻ, പി.ടി. ദിലീപ് ഖാൻ, ആർ. ശ്രീജിത്ത് കുമാർ, അനു എന്നിവർ ഉള്‍പ്പെട്ട സംഘമാണ് യുവാവിന് രക്ഷയേകിയത്.

Related News