ദീപുവിനെ ക്ലോറോഫോം മണപ്പിച്ച്‌ ബോധം കെടുത്തി, കൊലപാതകം മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം, ലക്ഷ്യം മോഷണം

  • 27/06/2024

കളിയിക്കാവിളയില്‍ ക്വാറി ഉടമ കരമന സ്വദേശി ദീപുവിനെ കൊലപ്പെടുത്തുന്നതിന് മുൻപ് ക്ലോറോഫോം മണപ്പിച്ച്‌ ബോധം കെടുത്തിയതായി വ്യക്തമായി. കൈയില്‍ ഗ്ലൗസ് ധരിച്ച പ്രതി ചൂഴാറ്റുകോട്ട അമ്ബിളി കാറിൻ്റെ പിൻസീറ്റിലിരുന്നാണ് കൃത്യം നടത്തിയത്. ഡ്രൈവിങ് സീറ്റിലായിരുന്ന ദീപുവിനെ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ് കഴുത്തില്‍ മുറിവേല്‍പ്പിച്ചത്. പാറശാല സ്വദേശി സുനിലാണ് സര്‍ജിക്കല്‍ ബ്ലേഡും ഗ്ലൗസും അമ്ബിളിക്ക് വാങ്ങി നല്‍കിയത്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി

മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമായിരുന്നു കൊലപാതകം. മുണ്ടും ഷർട്ടും മാത്രം ധരിക്കുന്ന അമ്ബിളിക് ടീ ഷർട്ടും പാന്റും വാങ്ങി നല്‍കിയത് പാറശാല സ്വദേശി സുനിലാണ്. ജെസിബി വാങ്ങാൻ വലിയൊരു തുകയുമായി കോയമ്ബത്തൂരിലേക്ക് പോകാനാണ് ദീപു വന്നത്. ജെസിബി ഓപ്പറേറ്ററുമായി കളിയിക്കാവിള സ്റ്റേഷന് സമീപം നില്‍ക്കാമെന്ന് നേരിട്ട് കണ്ടാണ് ദീപുവിനോട് പ്രതി അമ്ബിളി പറഞ്ഞത്. കളിയിക്കാവിളയില്‍ എത്തിയ ദീപു വാഹനം നിര്‍ത്തിയ ശേഷം അമ്ബിളിയെ കാത്തുനിന്നു. പിന്നീട് ഇവിടെയെത്തിയ അമ്ബിളി കാറിൻ്റെ പിൻസീറ്റില്‍ കയറി ദീപുവിനെ ക്ലോറോഫോം മണപ്പിച്ച്‌ ബോധം കെടുത്തുകയായിരുന്നു.

ദീപുവിനെ കൊലപ്പെടുത്തി കഴിഞ്ഞാല്‍ കാറുമായി വന്ന് കൂട്ടാമെന്ന് സുനില്‍ ഉറപ്പ് നല്‍കിയെങ്കിലും പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്‌ ഓഫായിരുന്നു എന്നാണ് അമ്ബിളിയുടെ മൊഴി. തുടര്‍ന്ന് കാറില്‍ നിന്ന് ഇറങ്ങിയ അമ്ബിളി കുഴിതുറയിലെ ഒരു കടയില്‍ പോയി ഓട്ടോറിക്ഷ പിടിക്കാൻ സഹായം തേടി. എന്നാല്‍ അത് ലഭിച്ചില്ല. ഇതോടെ ഇയാള്‍ നടന്ന് ബസ് സ്റ്റാൻ്റില്‍ പോയി. നേരെ വീട്ടില്‍ പോയ പ്രതി ഇവിടെ പണം വച്ച ശേഷം ധരിച്ചിരുന്ന വസ്ത്രം ഊരിയെടുത്ത് കത്തിച്ചുകളഞ്ഞു. ബാഗില്‍ നിന്ന് പണം മാറ്റിയ ശേഷം ബാഗും കത്തിയും വീടിനടുത്തുള്ള പുഴയില്‍ വലിച്ചെറിഞ്ഞു. കത്തിച്ച വസ്ത്രത്തിൻ്റെ ബാക്കി ഭാഗങ്ങള്‍ പ്രതിയുടെ വീട്ടിനടുത്ത് നിന്ന് കണ്ടെത്തി. ഏഴ് ലക്ഷം രൂപ ഇന്ന് പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.

Related News