ഇനി 6 ദിവസം മാത്രം, വരുന്നൂ പടുകൂറ്റൻ കപ്പല്‍; വിഴിഞ്ഞം തുറമുഖത്ത് ആദ്യമെത്തുന്നത് മെസ്കിന്റെ ചാറ്റേഡ് മദര്‍ഷിപ്പ്

  • 05/07/2024

വിഴിഞ്ഞത്ത് ആദ്യമെത്തുന്നത് രണ്ടായിരം കണ്ടെയ്നറുകളുമായി പടുകൂറ്റൻ കപ്പല്‍. ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്ബനിയായ മെസ്കിന്റെ ചാറ്റേഡ് മദർഷിപ്പാണ് വിഴിഞ്ഞത്ത് ആദ്യമെത്തുക. കപ്പലില്‍ രണ്ടായിരത്തിലേറെ കണ്ടെയ്നറുകളുണ്ടാവും. വിഴിഞ്ഞത്ത് ആദ്യ ചരക്ക് കപ്പലെത്താൻ ഇനി ആറ് ദിവസം മാത്രം. വിഴിഞ്ഞത്ത് ആദ്യമെത്തുന്നത് നിസ്സാര കപ്പല്‍ അല്ല. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പല്‍ കമ്ബനിയുടെ ചരക്ക് കപ്പലാണ്

കയ്യകലെയുള്ളത്. 110 ലധികം രാജ്യങ്ങളില്‍ കാര്‍ഗോ സര്‍വീസ് നടത്തുന്ന ഡാനിഷ് കമ്ബനിയായ മെസ്‌ക്കിന്റെ കപ്പലാണ് ട്രയല്‍ റണ്ണിന് എത്തുന്നത്. കപ്പലില്‍ രണ്ടായിരം കണ്ടെയ്നറുകളുണ്ട്. ചൈനയിലെ ഷിയാമെൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പല്‍ കൊളംബോ വഴിയാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്. മുഴുവൻ ചരക്കും വിഴിഞ്ഞത്തിറക്കും. വിഴിഞ്ഞത്ത് സജ്ജമാക്കിയ, എട്ട് ഷിപ്പ് ടു ഷോർ ക്രെയ്നും 23 യാർഡ് ക്രെയ്നുകളും ചരക്ക് ഇറക്കും.

മദ്രാസ് ഐഐടി വികസിപ്പിച്ചെടുത്ത സോഫ്‌റ്റ്‌വേറില്‍ പ്രവർത്തിക്കുന്ന തുറമുഖ നാവിഗേഷൻ സെന്ററാകും വിഴിഞ്ഞത്ത് നിയന്ത്രിക്കുക. എയർ ട്രാഫിക് കണ്ട്രോള്‍ മാതൃകയിലാണ് വിഴിഞ്ഞത്തെ ഓട്ടോമാറ്റിക്ക് നാവിഗേഷൻ സെന്റർ. സുരക്ഷിതമായ നങ്കൂരമിടലും തുറമുഖ പ്രവർത്തനമെല്ലാം ഇതില്‍ ഭദ്രം. 

വ്യാഴാഴ്ച കപ്പല്‍ വിഴിഞ്ഞം തീരത്തെത്തും. വെള്ളിയാഴ്ച ആഘോഷമായ വരവെല്‍പ്പ്. പിന്നെ ട്രയല്‍ കാലം. അടുത്ത രണ്ട് മാസവും ലോകോത്തര കമ്ബനികളുടെ കപ്പലുകള്‍ വിഴിഞ്ഞത്ത് വന്നുപോകും. അധികം വൈകാതെ ഓണക്കാലത്ത് കമ്മീഷനിംഗ് നടത്തുമെന്നാണ് പ്രഖ്യാപനം.

Related News