കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഎമ്മിലെത്തിയ സുധീഷ് ഡിവൈഎഫ്‌ഐക്കാരെ വധിക്കാൻ ശ്രമിച്ച കേസിലും പ്രതി

  • 14/07/2024

പത്തനംതിട്ടയില്‍ കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്ന സുധീഷ്, വീണാ ജോര്‍ജ്ജിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ഡിവൈഎഫ്‌ഐക്കാരെ വധിക്കാന്‍ ശ്രമിച്ച കേസിലും പ്രതി. പൊലീസ് ഈ കേസില്‍ കുറ്റപത്രം സമർപ്പിച്ച ഘട്ടത്തിലാണ് മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേർന്ന് ഇയാളെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. അതേസമയം, മന്ത്രി വീണ ജോർജ്ജിന്‍റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് എംഎല്‍എ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തും.

ക്രിമിനല്‍ പശ്ചാത്തലമുള്ളവർക്ക് മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേർന്ന് രക്തഹാരം അണിയിച്ചതിന് പിന്നാലെ തുടങ്ങിയ വിവാദങ്ങള്‍ തീരുന്നില്ല. കാപ്പാ കേസ് പ്രതിക്കൊപ്പം പാർട്ടിയിലേക്കെത്തിയ കുമ്ബഴ സ്വദേശി സുധീഷ് എസ്‌എഫ്‌ഐക്കാരെ കൊല്ലാൻ ശ്രമിച്ച കേസില്‍ ഒളിവിലുള്ള പ്രതിയാണെന്ന വിവരം കഴിഞ്ഞ‌ ദിവസം പുറത്തുവന്നിരുന്നു. അതേ വ്യക്തിക്കെതിരെ വേറെയും ക്രിമിനല്‍ കേസുകളുണ്ട്.

2021 ഏപ്രില്‍ 4ന് വീണാ ജോര്‍ജ്ജിന്റെ പ്രചാരണത്തിന്‍റെ ഭാഗമായുള്ള കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ ഡിവൈഎഫ്‌ഐ പ്രവർത്തകരെ ആക്രമിച്ച കേസില്‍ പ്രതിയാണ്. വടിവാളും കമ്ബിവടിയും ഹെല്‍മറ്റും ഉപയോഗിച്ച്‌ ആക്രമിച്ചെന്നാണ് എഫ്‌ഐആർ. ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയതോടെ യുവാക്കളെല്ലാം ശരിയുടെ പക്ഷത്ത് ആയെന്ന് മന്ത്രി ആവർത്തിച്ച്‌ വിശദീകരിക്കുന്നുണ്ട്. മാത്രമല്ല, എംഎല്‍എമാർക്കെതിരായ കേസുകളോട് താരതമ്യം ചെയ്തും ന്യായീകരണം തീർത്തു മന്ത്രി. അതേസമയം, ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്വീകരിക്കാൻ പോയ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന് പിന്നാലെ കോണ്‍ഗ്രസും പ്രതിഷേധം ശക്തമാക്കുകയാണ്.

Related News