ട്രക്കിന് അടുത്ത് രണ്ടു തവണ മുങ്ങല്‍ വിദഗ്ധരെത്തി, അടിയൊഴുക്ക് രൂക്ഷം; ഗോവയില്‍ നിന്നും ഡ്രഡ്ജിങ് സംഘവും സ്ഥലത്ത്

  • 25/07/2024

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം നിർണായക ഘട്ടത്തിലേക്ക്. അർജുൻ ഓടിച്ച ട്രക്കിന് അടുത്ത് നാവികസേനയിലെ മുങ്ങല്‍ വിദഗ്ധർ രണ്ടു പ്രാവശ്യം എത്തി. അടിയൊഴുക്ക് രൂക്ഷമായതും സീറോ വിസിബിലിറ്റിയും മൂലം ഇവർക്ക് ട്രക്കിന്റെ കാബിന് സമീപമെത്തി പരിശോധിക്കാനായില്ല.

പുഴയിലെ ശക്തമായ ഒഴുക്ക് കാരണം സ്കൂബ ഡൈവർമാർക്ക് ഡിങ്കി ബോട്ട് ട്രക്കിന് മുകള്‍ഭാഗത്ത് നിലനിർത്താൻ സാധിക്കുന്നില്ല. ലോറിയില്‍ നിന്നും തെറിച്ചു വീണ നാലു കഷണം തടി കണ്ടെത്തി. 12 കിലോമീറ്റർ അകലെ നിന്നാണ് തടി കണ്ടെത്തിയത്. പിഎ1 എന്ന് തടിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അർജുന്റെ ട്രക്കിലുണ്ടായിരുന്ന തടിയാണിതെന്ന് അനിയനെത്തി സ്ഥിരീകരിച്ചതായി ഉടമ മനാഫ് പറഞ്ഞു.

ലോറി കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിർണയിക്കാനായി നദിക്കു മുകളിലൂടെ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും നടക്കുന്നുണ്ട്. രണ്ടര കിലോമീറ്റർ ഉയരത്തില്‍ പറക്കാനും 20 മീറ്റർ ആഴത്തിലുള്ള ദൃശ്യങ്ങള്‍ പകർത്താനും കഴിയുന്ന അഡ്വാൻസ്ഡ് ഡ്രോണ്‍ ബേസ്ഡ് ഇന്റലിജന്റ് അണ്ടർ ഗ്രൗണ്ട് ബറീഡ് ഒബ്ജക്‌ട് ഡിറ്റക്ടറി ഉപയോഗിച്ചാണ് പരിശോധന. ഗോവയില്‍ നിന്നുള്ള ഡ്രഡ്ജിങ് വിദഗ്ധരുടെ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. രണ്ടാമതൊരു ബൂം എക്സവേറ്ററും തിരച്ചിലിനായി സ്ഥലത്തെത്തിച്ചിട്ടുണ്ട്.

Related News