കണ്ണീരോടെ കേരളം, സ‍ര്‍വമത പ്രാര്‍ഥനയോടെ വിട ചൊല്ലി നാട്; പുത്തുമലയില്‍ കണ്ണീര്‍ക്കുഴിമാടങ്ങള്‍, അവര്‍ ഒന്നിച്ചുറങ്ങും

  • 05/08/2024

പുത്തുമലയില്‍ കണ്ണീരിറ്റിച്ച്‌ കൂട്ടക്കുഴിമാടങ്ങള്‍. മുണ്ടക്കെ ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാത്തവരായി അവശേഷിച്ചവരില്‍ 16 പേരുടെ സംസ്കാരം പൂര്‍ത്തിയായി. അവശേഷിക്കുന്നവരുടെ സംസ്കാര ചടങ്ങുകള്‍ പുരോഗമിക്കുന്നു. 200 കുഴിമാടങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. 27 മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളുമാണ് ഇന്ന് സംസ്കരിക്കുക.വിവിധ ഘട്ടങ്ങളിലായി ആംബുലൻസില്‍ മൃതദേഹങ്ങള്‍ പുത്തുമലയിലേക്ക് എത്തിച്ചാണ് സംസ്കാരം നടത്തുക.

സർവമത പ്രാർത്ഥനയോടെയായിരിക്കും സംസ്കാര ചടങ്ങുകള്‍. ഇന്നലെ പകല്‍ മുഴുവൻ നീണ്ട സജ്ജീകരണങ്ങള്‍ക്ക് ശേഷമാണ് ഇന്ന് സംസ്കാരം നടത്താനൊരുങ്ങുന്നത്. ചടങ്ങുകള്‍ പൂർത്തിയാക്കാൻ സജീവമായി സന്നദ്ധപ്രവർത്തകരും രംഗത്തുണ്ട്. ഓരോ ശരീരഭാഗങ്ങളെയും ഓരോ മൃതശരീരങ്ങളായി പരിഗണിച്ചായിരിക്കും അടക്കം ചെയ്യുക. ആദ്യം ക്രൈസ്തവ മതാചാരപ്രകാരവും പിന്നീട് ഹൈന്ദവ മതാചാര പ്രകാരവും ഇസ്ലാം മതാചാര പ്രകാരവും പ്രാർത്ഥനകളും അന്ത്യോപചാരവും നല്‍കിയാണ് ഓരോന്നും അടക്കം ചെയ്യുന്നത്. 

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 402 ആയി. മണ്ണിനടിയില്‍ നിന്നും ചാലിയാറില്‍ നിന്നുമടക്കം കണ്ടെടുത്തവയില്‍ 180 എണ്ണം ശരീരഭാഗങ്ങളാണ്. അതേ സമയം ഔദ്യോഗിക കണക്കനുസരിച്ച്‌ മരണസംഖ്യ 222 ആണ്. 180 പേരെ ഇനിയും കണ്ടെത്താനുണ്ട്. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളില്‍ 8 എണ്ണം ഇന്നലെ സംസ്കരിച്ചു. ശേഷിച്ച മൃതദേഹങ്ങളുടെ സംസ്കാരമാണ് ഇന്ന് നടന്നത്. 

Related News