ഡോ. വന്ദനാദാസ് കൊലപാതകം: സാക്ഷി വിസ്താരം നാളെ ആരംഭിക്കും

  • 07/09/2024

ഡോക്ടർ വന്ദനാദാസ് കൊലക്കേസില്‍ സാക്ഷി വിസ്താരം നാളെ ആരംഭിക്കും. കേസിലെ ആദ്യ 50 സാക്ഷികളെയാണ് ആദ്യ ഘട്ടത്തില്‍ വിസ്തരിക്കുക. കൊല്ലം അഡീഷണല്‍ സെഷൻസ് കോടതി ഒന്നാണ് കേസ് പരിഗണിക്കുക.

2023 മേയ് 10-നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടയില്‍ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. വൈദ്യപരിശോധനയ്ക്കായി പൊലീസ ആശുപത്രയിലെത്തിച്ച പ്രതി സന്ദീപാണ് ഡോ. വന്ദനയെ കൊലപെടുത്തിയത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസില്‍ ഇരുപത്തിനാല് ദൃക്‌സാക്ഷികള്‍ ഉള്‍പ്പെടെ 136 പേരാണ് സാക്ഷിപട്ടികയിലുള്ളത്.

കുറ്റപത്രം സമർപ്പിച്ച കേസില്‍ വേഗത്തില്‍ വാദം തുടങ്ങണമെന്ന പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ചാണ് നടപടികള്‍. കേസിലെ ഒന്നാം സാക്ഷിയായ വന്ദനയുടെ സഹപ്രവർത്തകൻ ഡോ. മുഹമ്മദ് ഷിബിനെയാണ് ആദ്യ ദിവസം വിസ്തരിക്കുക. തുടർന്ന് കേസിലെ ആദ്യ 50 സാക്ഷികളെ ഒന്നാംഘട്ടത്തില്‍ വിസ്തരിക്കും. 34 ഡോക്ടർമാരെയാണ് കേസില്‍ പ്രോസിക്യൂഷൻ ഭാഗം സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോ സിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കല്‍ ഹാജരാകും. കേരളത്തില്‍ നടന്ന കൊലപാതക കേസുകളില്‍ ഏറ്റവും അധികം ഡോക്ടർമാർ പ്രോസിക്യൂഷൻ സാക്ഷികളാകുന്നു എന്ന പ്രത്യേകതയും ഈ കേസിനുണ്ട്.

Related News