അരിയില്‍ ഷുക്കൂര്‍ വധക്കേസ്; വിടുതല്‍ ഹരജികള്‍ സിബിഐ കോടതി തള്ളി, പി.ജയരാജനും ടി.വി രാജേഷിനും തിരിച്ചടി

  • 19/09/2024

അരിയില്‍ ഷുക്കൂർ വധക്കേസില്‍ വിടുതല്‍ ഹരജികള്‍ പ്രത്യേക സിബിഐ കോടതി തള്ളി. സിപിഎം നേതാവ് പി. ജയരാജനും ടി.വി രാജേഷും നല്‍കിയ ഹരജികളാണ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളിയത്. ഇരുവർക്കും എതിരെ ഗൂഢാലോചന കുറ്റമാണ് സിബിഐ ചുമത്തിയിരിക്കുന്നത്. ഇരുവരും വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കി.

കേസില്‍ തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ടാണ് ഇരുവരും ഹരജി നല്‍കിയിരുന്നത്. എന്നാല്‍ കൊലപാതകത്തില്‍ ജയരാജനും രാജേഷിനും പങ്കുണ്ടെന്നും ഇവർ ഗൂഢാലോചനയില്‍ പങ്കാളികളായതിന് തെളിവുണ്ടെന്നും ഷുക്കൂറിന്റെ മാതാവ് ആത്തിഖ കോടതിയില്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ വർഷമാണ് മാതാവ് സിബിഐ കോടതിയെ സമീപിച്ചിരുന്നത്. 28 മുതല്‍ 33 വരെയുള്ള പ്രതികള്‍ ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തില്‍ തെളിവുണ്ട്. അതിനാല്‍ വിടുതല്‍ ഹരജി തള്ളണമെന്നായിരുന്നു ഇവരുടെ ആവശ്യം.

2012 ഫെബ്രുവരി 20നാണ് തളിപ്പറമ്ബ് മണ്ഡലം എംഎസ്‌എഫ് ട്രഷററായിരുന്ന അരിയില്‍ ഷുക്കൂർ കൊല്ലപ്പെട്ടത്. പി. ജയരാജന്റെ വാഹനം പട്ടുവത്ത് ലീഗ് പ്രവർത്തകർ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു കൊലപാതകം. കീഴറയിലെ വള്ളുവൻ കടവിനടുത്ത് രണ്ടര മണിക്കൂറോളം ബന്ദിയാക്കിയ ശേഷമായിരുന്നു കൊലപാതകം. രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണിത്.

Related News