വിദേശികളുടെ വര്‍ക്ക് പെര്‍മിറ്റ് ട്രാന്‍സ്ഫറിന് നിയന്ത്രണം ഏര്‍പ്പെടുത്തി

  • 19/07/2020

കുവൈറ്റ് സിറ്റി : 65 വയസ്സിനു മുകളിൽ പ്രായമുള്ള സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ വർക്ക് പെർമിറ്റ് ഒരു കമ്പനിയിൽ നിന്ന് മറ്റൊന്നിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുവാനുള്ള അനുമതി നല്‍കില്ലെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവറിനെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യമേഖലയ്‌ക്കോ തൊഴിലുടമകൾക്കോ ​​ആവശ്യമുള്ളിടത്തോളം കാലം ജോലിചെയ്യാൻ പ്രാപ്തിയുള്ള ജീവനക്കാര്‍ക്ക് സേവനം തുടരാം. സ്വകാര്യമേഖലയിലെ മറ്റു പ്രായപരിധിയിലുള്ളവരുടെ വര്‍ക്ക് പെര്‍മിറ്റ് ട്രാന്‍സ്ഫര്‍ തടയാനുള്ള തീരുമാനം പുറപ്പെടുവിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സര്‍വകലാശാല ബിരുദം ഇല്ലാത്തവര്‍ക്കും 65 വയസ് കഴിഞ്ഞവര്‍ക്കും ട്രാന്‍സ്ഫര്‍ തടഞ്ഞുള്ള തീരുമാനം നടപ്പിലാക്കാനുള്ള നിര്‍ദ്ദേശം ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. സ്‌പോണ്‍സര്‍മാര്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നത് തുടരും. നിലവിലെ കണക്ക് അനുസരിച്ച് രാജ്യത്തെ 85,623 താമസക്കാർ 60 വയസ്സിനു മുകളിലുള്ളവരാണ്, ഇവരിൽ 53,814 പേർ 60 - 64 വയസ്സിനും ഇടയിൽ പ്രായമുള്ളവരാണ്. 60 വയസ്സിന് മുകളിലുള്ള 7,389 സ്ത്രീകളാണ് രാജ്യത്ത് താമസിക്കുന്നത്. വിവിധ സ്വകാര്യ കമ്പിനികളിലായി 64 വയസ്സിനു മുകളിലുള്ള 31,809 ജീവനക്കാർ കമ്പനി മാനേജർമാർ, ഉദ്യോഗസ്ഥർ, സ്പെഷ്യലിസ്റ്റുകൾ, തസ്തികളിലായി ജോലി ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ള 21303 പേര്‍ ഫാഷന്‍ ഷോ സര്‍വീസുകള്‍, പ്രമോഷന്‍, സെയില്‍സ് തുടങ്ങിയ പ്രയാസമേറിയ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നു. 5000 പേര്‍ മിനറല്‍ ഇന്‍ഡസ്ട്രിയിലും 6000 പേര്‍ ഡ്രൈവര്‍മാരായും മൊബൈല്‍ എക്യൂപ്‌മെന്റ് ഓപ്പറേറ്റേഴ്‌സ് ആയും ജോലി ചെയ്യുന്നു. 7700 പേര്‍ സാധാരണ തൊഴിലാളികളാണ്. എംബസികളില്‍ ആവശ്യമായ രേഖകള്‍ ലഭിച്ചാല്‍ കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ടുകളുടെ കാലാവധി നീട്ടി നല്‍കാന്‍ ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡന്‍സി അഫയേഴ്‌സ് ജനറര്‍ ഡിപ്പാര്‍ട്ടുമെന്റ് അനുമതി നല്‍കിയതായി ഡയറക്ടര്‍ കേണല്‍ ഡോ. സൗദ് അല്‍ തമിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.എംബസികളില്‍ നിന്ന് എക്‌സ്‌റ്റെന്‍ഷന്‍ സ്റ്റാമ്പും ഡേറ്റാ സര്‍ട്ടിഫിക്കറ്റിന്റെ വാലിഡിറ്റിയും നേടിയാല്‍ മാത്രമേ കാലഹരണപ്പെട്ട പാസ്‌പോര്‍ട്ടുകളുടെ കാലാവധി നീട്ടാന്‍ സാധിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. സര്‍ട്ടിഫിക്കറ്റില്‍ വിദേശകാര്യമന്ത്രാലയം സാക്ഷ്യപ്പെടുത്തുകയും വേണം. അങ്ങനെയെങ്കില്‍ പ്രവാസികള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് പാസ്‌പോര്‍ട്ട് പുതുക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.

Related News