ഹോം ഡെലിവറി ബൈക്കുകൾ എണ്ണം പരിമിതപ്പെടുത്തുന്നു

  • 21/07/2020

കുവൈത്ത് സിറ്റി: രാജ്യത്തെ ഭക്ഷ്യ വിതരണ മേഖലയിലെ ഓരോ കമ്പിനികള്‍ക്കും ഹോം ഡെലിവറി ബൈക്കുകൾ 15 എണ്ണമായി പരിമിതപ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ലൈസൻസ് ഇല്ലാതെയും കമ്പനികളുടെ സ്പോൺസർഷിപ്പിൽ ഇല്ലാതെയും ബൈക്കുകള്‍ ഓടിക്കുന്നുവെന്ന വ്യാപക പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പുതിയ തീരുമാനമെന്ന് അറിയുന്നു . റസ്റ്റോറന്‍റ് , ഹോട്ടല്‍ , ഭക്ഷ്യ വിതരണ മേഖലയില്‍ നൂറുക്കണക്കിന് ഹോം ഡെലിവറി സർവീസ് സ്റ്റാഫുകളാണ് ഉള്ളത്. അനധികൃതമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കും പുതിയ തീരുമാനം സാരമായി ബാധിക്കും. കൃത്യമായി അറ്റകുറ്റ പണികള്‍ നടത്താതെ വ്യാപകമായി പഴയ മോട്ടോർ‌ബൈക്കുകളും ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. അതിനിടെ സര്‍ക്കരിന്റെ പുതിയ തീരുമാനം ഹോട്ടല്‍ വിപണിയെ കാര്യമായി ബാധിക്കുമെന്ന് റസ്റ്റോറന്‍റ് ഉടമകള്‍ പറഞ്ഞു. കോവിഡ് 19 വൈറസ് ബാധ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നടപടികൾ മേഖലയെ ആകെ തകിടം മറിച്ചിരിക്കുകയാണ്. പല ഹോട്ടലുകളും ജീവനക്കാര്‍ക്ക് നിര്‍ബന്ധിത അവധിയുള്‍പ്പെടെ നല്‍കി പ്രതിസന്ധി മറികടക്കാനുള്ള ഒരുക്കത്തിനിടെയാണ് ഹോം ഡെലിവറി ബൈക്കുകളുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ വരുന്നത്. തലബാത്ത്, കാരേജ് തുടങ്ങിയ ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ കമ്പിനികളും കെ.എഫ്.സി, മക്ഡൊണാള്‍ഡ്, ബര്‍ഗര്‍ കിംഗ് തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളും കൂടുതല്‍ ആശ്രയിക്കുന്നത് ബൈക്ക് സര്‍വീസുകളെയാണ്.സര്‍ക്കാരിന്‍റെ അപ്രതീക്ഷിതമായി തീരുമാനം മൂലം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി ഇന്ത്യന്‍ തൊഴിലാളികളുടെ തൊഴില്‍ പ്രതിസന്ധിലാകും.

Related News