ബംഗ്ലാദേശിലെ പുതിയ കറൻസിയില്‍ രാഷ്ട്രപതിയുടെ ചിത്രം ഒഴിവാക്കി, മുജീബ് റഹ്മാന് പകരം സ്മാരകങ്ങളും ക്ഷേത്രങ്ങളും

  • 02/06/2025

രാഷ്ട്രപിതാവും മുന്‍ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുജീബ് റഹ്മാന്റെ ചിത്രം ബംഗ്ലാദേശിലെ പുതിയ കറന്‍സി നോട്ടില്‍ നിന്ന് ഒഴിവാക്കി. രാഷ്ട്രപതിയുടെ ചിത്രത്തിന് പകരം ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങളുടെയും ചരിത്ര സ്മാരകങ്ങളുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് പുതിയ കറന്‍സി. 2025 ജൂണ്‍ 1 ഞായറാഴ്ച മുതല്‍ പ്രാബല്യത്തിലായ നിലയിലാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതാദ്യമായാണ് പുതിയ കറൻസി നോട്ടുകളില്‍ രാഷ്ട്രപതിയുടെ ഫോട്ടോ ഇല്ലാത്തത്.

രാജ്യത്ത് ഇനി പുറത്തിറങ്ങുന്ന കറൻസി നോട്ടുകളില്‍ മനുഷ്യരുടെ ചിത്രങ്ങളുണ്ടാകില്ലെന്നാണ് ബംഗ്ലാദേശില്‍ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകള്‍ പറയുന്നത്. പുതുതായി രൂപകല്‍പന ചെയ്ത നോട്ടുകളില്‍ മനുഷ്യരുടെ ചിത്രങ്ങളുണ്ടാകില്ലെന്നും പകരം പ്രകൃതിരമണീയമായ കാഴ്ചകളും പരമ്ബരാഗത ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും ആയിരിക്കും ഉള്‍പ്പെടുത്തുന്നതെന്ന് ബംഗ്ലാദേശ് ബാങ്ക് വക്താവ് ആരിഫ് ഹുസൈന്‍ ഖാന്‍ പറഞ്ഞതായും റിപ്പോർട്ടുണ്ട്. എന്നാല്‍ നിലവിലുള്ള നോട്ടുകള്‍ നിയമപരമായി തുടർന്നും പ്രചാരത്തിലായിരിക്കുമെന്നാണ് വ്യക്തമാകുന്നത്.

പ്രക്ഷോഭത്തെത്തുടർന്ന് സ്ഥാനമൊഴിഞ്ഞ് രാജ്യം വിടേണ്ടവന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരായ നീക്കത്തിന്‍റെ ഭാഗമാണ് കറൻസിയില്‍ നിന്നും രാഷ്ട്രപതിയുടെ ചിത്രം നീക്കം ചെയ്തതെന്നാണ് വ്യക്തമാകുന്നത്. ഷെയ്ഖ് ഹസീനയുടെ പിതാവ് കൂടിയാണ് രാഷ്ട്രപതിയായ മുജീബ് റഹ്മാന്‍. 1971 ല്‍ ബംഗ്ലാദേശ് സ്വതന്ത്രമായതു മുതല്‍ 1975 ല്‍ പട്ടാള അട്ടിമറിയില്‍ കൊല്ലപ്പെടുന്നതു വരെ മുജീബ് റഹ്‌മാന്‍ ആയിരുന്നു രാജ്യത്തെ നയിച്ചത്.

Related News