28കാരന്‍ കൊച്ചിയിലെ സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരന്‍; ഏജന്റ് വഴി പരിചയപ്പെട്ട യുവതിയെ ചൂഷണം ചെയ്ത് തുടക്കം

  • 17/07/2025

കൊച്ചിയിലെ ഓണ്‍ലൈന്‍ പെണ്‍വാണിഭ റാക്കറ്റിന്റെ നടത്തിപ്പുകാരന്‍ 28കാരന്‍. ഇടപ്പള്ളിയില്‍ ഹോട്ടല്‍ നടത്തിയിരുന്ന ഇയാള്‍ അനാശാസ്യ കേന്ദ്രം ആരംഭിച്ചത് വന്‍ലാഭം പ്രതീക്ഷിച്ച്‌. പാലക്കാട് മണ്ണാര്‍ക്കാട് പുല്ലശേരി പെരുമണ്ണില്‍ വീട്ടില്‍ അക്ബര്‍ അലിയാണ് പൊലീസ് റെയ്ഡില്‍ കുടുങ്ങിയത്. മണ്ണാര്‍ക്കാട് സ്വദേശികളായ ആമ്ബഴക്കോടന്‍ വീട്ടില്‍ മന്‍സൂര്‍ അലി (30), പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ പി.പി. ഷെരീഫ് (26), ചങ്ങനാശേരി സ്വദേശിയായ ഇടപാടുകാരന്‍ എന്നിവരും ഇയാള്‍ക്കൊപ്പം അറസ്റ്റിലായി. 80,000 രൂപയും 12 മൊബൈല്‍ ഫോണുകളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്.

ഒരു ഇടനിലക്കാരനാണ് അനാശാസ്യ കേന്ദ്രം നടത്തിപ്പിന്റെ ലാഭവും മറ്റും പങ്കുവച്ച്‌ അക്ബറിനെ ഇതിലേക്ക് കൊണ്ടുവന്നത്. ഒരു അന്യസംസ്ഥാന യുവതിയെ ഇയാള്‍ പരിചയപ്പെടുത്തി. ഇവരെ ചൂഷണം ചെയ്താണ് അനാശാസ്യ കേന്ദ്രം തുടങ്ങിയത്. പിന്നീട് ഇവര്‍ അഞ്ച് പേരെ എത്തിച്ചു. ഇടപ്പള്ളിയിലും എറണാകുളം സൗത്തിലും നടത്തിയ റെയ്ഡില്‍ ആറ് ഉത്തരേന്ത്യന്‍ സ്വദേശിനികളെ രക്ഷപ്പെടുത്തിയിരുന്നു. എളമക്കര, കടവന്ത്ര പൊലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് റാക്കറ്റ് കുടുങ്ങിയത്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കടകളുടെ മറവിലായിരുന്നു റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്. ഇടപ്പള്ളിയില്‍ ഈവിധം അനാശാസ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എളമക്കര പൊലീസിന് ലഭിച്ച വിവരമാണ് നിര്‍ണായകമായത്. പരിശോധനയില്‍ ഇടപ്പള്ളിയില്‍ നിന്ന് അക്ബറിനെ അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുമ്ബ് സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം ഇയാള്‍ മറ്റൊരു കേന്ദ്രം തുടങ്ങിയെന്ന വിവരമാണ് വഴിത്തിരിവായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Related News