കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകുമെന്ന് വെള്ളാപ്പള്ളി നടേശൻ; `ഈഴവര്‍ ഒന്നിച്ചാല്‍ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കാം'

  • 19/07/2025

കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകുമെന്ന് വെള്ളാപ്പള്ളി നടേശൻ. കേരളത്തിലെ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ മുസ്ലിം സമുദായത്തെയാണ് സഹായിക്കുന്നത്. കേരളത്തില്‍ മുസ്ലിം ലീഗ് ആണ് കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നതെന്നും വെള്ളാപ്പള്ളി. കോട്ടയത്ത് നടന്ന എസ്‌എൻഡിപി യോഗത്തിന്റെ നേതൃയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മറ്റ് സമുദായങ്ങള്‍ ജാതി പറഞ്ഞ് എല്ലാം നേടുന്നു. ഇങ്ങനെ പോയാല്‍ അച്യുതാനന്ദൻ പറഞ്ഞ പോലെ കേരളം ഒരു മുസ്ലിം ഭൂരിപക്ഷ നാട് ആകും. കാന്തപുരം പറയുന്നത് കേട്ട് മാത്രം ഭരിച്ചാല്‍ മതി കേരളാ ഗവണ്‍മെൻ്റ് എന്ന സ്ഥിതിയാണ്. കേരളത്തില്‍ മുസ്ലിം ലീഗ് കൂടുതല്‍ സീറ്റ് മത്സരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ വീണ്ടും സീറ്റ് കൂടുതല്‍ ചോദിക്കും. മലബാറിന് പുറത്തു തിരു-കൊച്ചിയിലും അവർ സീറ്റ് ചോദിക്കും. ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമാണ്- വെള്ളാപ്പള്ളി പറഞ്ഞു.

കേരളത്തില്‍ ഈഴവർ ജാതി പറഞ്ഞാല്‍ വിമർശനമാണ്. കേരളത്തിലെ ഈഴവർക്ക് ഏറ്റവും പ്രാധാന്യം കിട്ടുന്നത് "തൊഴിലുറപ്പ്" പദ്ധതിയില്‍ മാത്രമാണ്. ഈഴവർ ഒന്നിച്ചാല്‍ കേരളം ആര് ഭരിക്കണം എന്ന് തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി പ്രസംഗത്തില്‍ പറഞ്ഞു. എസ്‌എൻഡിപി യോഗം രാഷ്ട്രീയ ശക്തി ആകണം. അംഗങ്ങള്‍ അവരവരുടെ പാർട്ടികളില്‍ നിന്നും അവകാശം നേടി എടുക്കണം. സമുദായത്തിന് സ്വാധീനം ഉള്ള സ്ഥലങ്ങളില്‍ അധികാരത്തിലെത്താൻ ശ്രമം വേണം. തദ്ദേശതെരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രതിനിധികളും വേണമെന്നും വെള്ളാപ്പള്ളി. സ്കൂള്‍ സമയ മാറ്റത്തിലെ സമസ്ത നിലപാടിനെയും വെള്ളാപ്പള്ളി എതിർത്തു. വിദ്യാഭ്യാസ മന്ത്രി മാന്യനും മര്യാദക്കാരനും ആയ വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.

Related News