ചിതയിലെ ചൂടാറിയിട്ടില്ല. വിഎസിനെ വിവാദങ്ങളുടേയും വിഭാഗീയതയുടേയും പ്രതീകമായി അവതരിപ്പിക്കാന്‍ ശ്രമം; എം സ്വരാജ്

  • 28/07/2025

ലോകത്തിലെ ഏറ്റവും തലമുതിര്‍ന്ന നേതാവിനെയാണ് വിഎസിന്റെ വിയാഗത്തിലൂടെ നഷ്ടമായതെന്ന് സിപിഎം സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. ആദ്യകാലത്ത് സ്വീകരിച്ച നിലപാട് തന്നെ വിഎസ് മരണം വരെ തുടര്‍ന്നു. അനുകൂല സാഹചര്യത്തില്‍ അല്ല കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായത്. വിഎസ് ഉയര്‍ത്തിയ തെളിമയാര്‍ന്ന രാഷ്ട്രീയം വരും കാലങ്ങളില്‍ തുടരുമെന്നും സ്വരാജ് പറഞ്ഞു.

ചിതയുടെ ചൂട് വിട്ടു മാറും മുമ്ബ് വിഎസിനെ ആക്രമിക്കാന്‍ ശ്രമം നടക്കുന്നതായും ആരോഗ്യവാനായ കാലത്ത് വിഎസ് എല്ലാത്തിനും മറുപടി നല്‍കിയെന്നും മാധ്യമങ്ങളുടേത് കല്പിത കഥകളെന്നും എം സ്വരാജ് കുറ്റപ്പെടുത്തി. വിഎസ് എന്ന രണ്ട് അക്ഷരം വിവാദത്തില്‍ കുരുക്കാന്‍ ശ്രമമെന്നും ഇത് അനാദരവാണെന്നും അദേഹം പറഞ്ഞു.

വിഎസിനെ വിവാദങ്ങളുടെയും വിഭാഗീയതയുടെയും പ്രതീകമായി അവതരിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും സ്വരാജ് ആരോപിച്ചു. എല്ലാവരുടെയും സ്‌നേഹാദരങ്ങള്‍ക്ക് പാത്രമായ ലോകത്തിലെ ഏറ്റവും മുതിര്‍ന്ന കമൂണിസ്റ്റ് ആണ് വിഎസ്. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഒരു കാലഘട്ടത്തിന്റെ ചരിത്രം അവസാനിക്കുകയാണ്, സ്വരാജ് പറഞ്ഞു. ആലപ്പുഴ കഞ്ഞിക്കുഴിയില്‍ നടന്ന വിഎസ് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related News