പ്രവാസികളിൽ നിന്ന് എന്ത് കിട്ടുമെന്ന് മാത്രം ചിന്തിക്കുന്നതിന്റെ പ്രശ്നം: ലോക കേരള സഭ വിമർശനത്തിൽ സ്പീക്കർ

  • 17/06/2022

തിരുവനന്തപുരം: ലോക കേരള സഭക്ക് എതിരായ ആസൂത്രിത ആക്ഷേപങ്ങൾ അധിക്ഷേപത്തിന്റെ പരിധിയിലേക്ക് എത്തുന്നുവെന്ന് സ്പീക്കർ എംബി രാജേഷ്. അനവസരത്തിലെ ധൂർത്തെന്ന് ആരോപിച്ചും മുൻപ് നടന്ന രണ്ട് ലോക കേരള സഭകളുടെ പ്രോഗ്രസ് റിപ്പോർട്ട് ആവശ്യപ്പെട്ടും പ്രതിപക്ഷം വിട്ടുനിൽക്കുകയാണ്. 

ഇതിനിടെയാണ് വിമർശനങ്ങൾക്കെതിരെ സ്പീക്കർ പ്രതിനിധി സമ്മേളനത്തിൽ ആഞ്ഞടിച്ചത്. പ്രവാസികളിൽ നിന്ന് ഇങ്ങോട്ട് എന്ത് കിട്ടുന്നു എന്ന് മാത്രം ചിന്തിക്കുന്നത് മനോഭാവത്തിന്റെ പ്രശ്നമാണ് ഇതെന്നും സ്പീക്കർ വിമർശിച്ചു.

പ്രവാസി പ്രതിനിഥികൾക്ക് താമസവും ഭക്ഷണവും നൽകുന്നതിനെയാണോ പ്രതിപക്ഷം ധൂർത്തെന്ന് വിളിച്ചതെന്ന് വ്യവസായി എംഎ യൂസഫലി ചോദിച്ചു. കൊവിഡ് കാലത്ത് മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസത്തിന് കേന്ദ്ര സർക്കാർ ഒന്നും ചെയ്തില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിച്ചു.

പ്രവാസികൾ വന്നത് സ്വന്തം ചെലവിൽ ടിക്കറ്റെടുത്താണ്. അനാവശ്യ കാര്യങ്ങൾ പെരുപ്പിച്ച് പ്രതിപക്ഷം വിവാദമുണ്ടാക്കരുതെന്ന് എംഎ യൂസഫലി പറഞ്ഞു. വികസനത്തിലും പ്രവാസി പ്രശ്നങ്ങളിലും പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിക്കണം. മികച്ച സംഘാടനത്തിന് സര്‍ക്കാരിനെ അഭിനന്ദിച്ച കെഎംസിസി പ്രതിനിധി കെപി മുഹമ്മദ് കുട്ടിയും താമസ സൊകര്യവും ഭക്ഷണവും നൽകുന്നതിനെ വിമര്‍ശിക്കരുതെന്ന് അഭിപ്രായപ്പെട്ടു. 

17 ലക്ഷം പ്രവാസികൾ കൊവി ഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങിയെത്തിയിട്ടും പുനരധിവാസത്തിന് കേന്ദ്രം ഒന്നും ചെയ്തില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ പ്രസംഗം മന്ത്രി പി രാജീവ് വായിച്ചു. 65 രാജ്യങ്ങളില്‍ നിന്നും 21 സംസ്ഥാനങ്ങളില്‍ നിന്നുമായി 351 പ്രതിനിധികളാണ് ലോക കേരള സഭയില്‍ പങ്കെടുക്കുന്നത്.

Related News