കോഴിക്കോട് കോര്‍പറേഷനില്‍ നടന്ന ക്രമക്കേടില്‍ ഏഴ് പേര്‍ അറസ്റ്റില്‍

  • 26/06/2022

കോഴിക്കോട്: കോര്‍പറേഷന്‍ പരിധിയിലെ കെട്ടിടനമ്പര്‍ ക്രമക്കേടില്‍ ഏഴു പേര്‍ അറസ്റ്റില്‍. അബൂബക്കര്‍ സിദ്ദിഖ് എന്നയാള്‍ക്ക് കെട്ടിടനമ്പര്‍ അനുവദിച്ച കേസിലാണ് അറസ്റ്റ്. കാരപ്പറമ്പ് കരിക്കാംകുളത്താണ് കെട്ടിടത്തിന് നമ്പര്‍ അനുവദിച്ചത്. നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തല്‍.

അനില്‍ കുമാര്‍, സുരേഷ്എന്നീക്ലര്‍ക്കുമാരും വിരമിച്ച അസിസ്റ്റന്റ് എന്‍ജിനീയറും മൂന്ന് ഇടനിലക്കാരും കെട്ടിടം ഉടമയുമാണ് അറസ്റ്റിലായത്.മറ്റൊരു അപേക്ഷയുടെ പഴുതുപയോഗിച്ചാണ് കെട്ടിടത്തിന് നമ്പര്‍ നല്‍കിയത്.വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം, ഐടി ആക്ട് എന്നീ വകുപ്പുകളിലാണ് കേസെടുത്തതെന്ന് കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണര്‍ എം. സിദ്ദിഖ് പ്രതികരിച്ചു. മൊത്തം ആറ് കേസുകളാണുള്ളത്. അതില്‍ ഒരു കെട്ടിടവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഏഴ് പ്രതികളെ കിട്ടിയത്. ബാക്കിയുള്ള കേസുകളില്‍ അന്വേഷണം നടക്കുന്നതായും അസിസ്റ്റന്റ് കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു.കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ കെട്ടിടങ്ങള്‍ക്ക് അനധികൃതമായി അനുമതി നല്‍കിയത് ശ്രദ്ധയില്‍ പെട്ട ഗ്രേഡ് II റവന്യൂ ഉദ്യോഗസ്ഥന്‍ ആറ് മാസം മുമ്പ് തന്നെ കോര്‍പറേഷന്‍ സെക്രട്ടറിയ്ക്ക് കത്തയച്ചിരുന്നു. 2021 ജൂലായ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ നടന്ന ക്രമക്കേടുകള്‍ക്ക് തന്റെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ പതിച്ചിട്ടുണ്ടെന്നും അത് തന്റെ അറിവോടെയല്ല നടന്നിരിക്കുന്നതെന്നും സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. 

കോര്‍പറേഷനിലെ ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും റിയല്‍ എസ്റ്റേറ്റ് മാഫിയകളും ഒരുമിച്ച് ചേര്‍ന്നുള്ള തട്ടിപ്പാണെന്നുള്ള ആരോപണവും ഉയര്‍ന്നിരുന്നു. കെട്ടിടനമ്പര്‍ അനുവദിക്കുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയറിന്റെ അപാകം മൂലമുണ്ടായ പിഴവാണെന്നും ന്യായീകരണവും വന്നിരുന്നു. വിശദീകരണം പോലും ആവശ്യപ്പെടാതെ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധവും ഉണ്ടായി.കേസുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍ സസ്‌പെന്‍ഡ് ചെയ്ത നാല് ഉദ്യാഗസ്ഥരില്‍ ആരും ഇപ്പോള്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നില്ല.ക്രമക്കേട് അന്വേഷിക്കുന്നതിലുണ്ടായ കാലതാമസത്തെ കുറിച്ചും അനാസ്ഥയെ കുറിച്ചും പ്രതിഷേധവും ഉയര്‍ന്നിരുന്നു.

Related News