അച്ഛനൊപ്പം തീവണ്ടിയില്‍ യാത്ര ചെയ്ത പെണ്‍കുട്ടിക്ക് നേരേ അതിക്രമം; പ്രതികളെല്ലാം 50ന് മുകളില്‍ പ്രയമായവര്‍, കാലിൽ സ്പർശിക്കാൻ ശ്രമിച്ചു, അശ്ലീല കമന്‍റുകള്‍

  • 26/06/2022

തൃശ്ശൂർ: ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം. ട്രെയിനിൽ വച്ച് അതിക്രമത്തിന് ശ്രമിച്ചപ്പോൾ മലപ്പുറം സ്വദേശിയുടെ സഹായത്തിലാണ് രക്ഷപ്പെട്ടതെന്ന് പെൺകുട്ടി പറഞ്ഞു. ശനിയാഴ്ച രാത്രി എറണാകുളത്ത് നിന്ന് വരുകയായിരുന്ന തൃശ്ശൂർ സ്വദേശികൾക്ക് നേരെയാണ് അതിക്രമമുണ്ടായത്.  

രാത്രി 7.50-ന് എറണാകുളം ജങ്ഷനില്‍നിന്ന് ഗുരുവായൂരിലേക്ക് പുറപ്പെട്ട സ്‌പെഷ്യല്‍ എക്‌സ്പ്രസ് തീവണ്ടിയിലാണ് അച്ഛനൊപ്പം  പെൺകുട്ടി യാത്ര ചെയ്തത്. തീവണ്ടി എറണാകുളം നോര്‍ത്ത് സ്‌റ്റേഷന്‍ പിന്നിട്ടതോടെ സംഘം പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് അശ്ലീലം പറയുകയുമായിരുന്നു. 50 വയസ്സിനു മുകളിൽ പ്രായമുള്ള ആറോളം ആളുകളാണ് അതിക്രമം നടത്തിയതെന്നാണ് വിവരം.

എതിർ വശത്തിരുന്ന ആറ് പേരാണ് മോശമായി പെരുമാറിയതെന്നാണ് പരാതി. കാലിൽ സ്പർശിക്കാൻ ശ്രമിക്കുകയും മോശമായി അശ്ലീല കമന്റുകൾ പറയുകയും ചെയ്തു. പെൺകുട്ടി ഇവരുടെ മോശം പെരുമാറ്റം വീഡിയോയിൽ ചിത്രീകരിക്കാൻ ശ്രമിക്കവെ കുട്ടിയുടെ ഫോൺ സംഘം തട്ടിപ്പറിച്ചു. പെണ്‍കുട്ടിയുടെ പിതാവ് ഇതിനെ എതിര്‍ത്തപ്പോള്‍ ഇവര്‍ ഭീഷണിപ്പെടുത്തി. 
തുടര്‍ന്ന് ഇടപ്പള്ളി സ്റ്റേഷനില്‍വെച്ച് പിതാവ് തീവണ്ടിയിലെ ഗാര്‍ഡിനെ വിവരമറിയിച്ചു. സംഭവം പോലീസില്‍ അറിയിക്കാമെന്നും തൊട്ടടുത്ത സ്‌റ്റേഷനില്‍നിന്ന് പോലീസ് നടപടിയുണ്ടാകുമെന്നുമായിരുന്നു ഗാര്‍ഡിന്റെ മറുപടി. എന്നാല്‍ തീവണ്ടി ആലുവ സ്റ്റേഷനിലെത്തിയിട്ടും പോലീസുകാര്‍ വന്നില്ല. 

ഉപദ്രവത്തിനെതിരേ മലപ്പുറം സ്വദേശിയായ ഒരു യുവാവ് പ്രതികരിച്ചു. ഇയാളെ മപ്രതികൾ ചേർന്ന് മർദ്ദിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. ഇതിന്റെ ചില ദൃശ്യങ്ങള്‍ പെണ്‍കുട്ടി മൊബൈല്‍ഫോണില്‍ പകര്‍ത്തിയിട്ടുണ്ട്. 

ആലുവ മുതൽ ഇരിങ്ങാലക്കുട വരെയുള്ള ആറ് സ്ഥലങ്ങളിലായി പ്രതികള്‍ ഇറങ്ങിയെന്നാണ് പെൺകുട്ടിയും അച്ഛനും പൊലീസിന് നൽകിയിരിക്കുന്ന മൊഴി. സിസിടിവി കേന്ദ്രീകരിച്ച് ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. പോക്‌സോ നിയമപ്രകാരമാണ് റെയില്‍വേ പോലീസ് കേസെടുത്തിരിക്കുന്നത്.  

Related News