സാഹിത്യകാരന്‍ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു

  • 26/06/2022

തൃശ്ശൂര്‍: കവി, ഗാനരചയിതാവ്, ചലച്ചിത്ര നടനുമായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി (86) അന്തരിച്ചു. തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പത്രപ്രവര്‍ത്തകന്‍, തായമ്പക വിദ്ഗധന്‍ തുടങ്ങിയ മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. 

ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെയും ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തിലെയും കഴകകുടുംബമായ ചൊവ്വല്ലൂര്‍ വാര്യത്തെ അംഗമായ കൃഷ്ണന്‍കുട്ടി ഏതാനും ചലച്ചിത്രങ്ങള്‍ക്കും നിരവധി ആല്‍ബങ്ങള്‍ക്കും രചന നിര്‍വ്വഹിച്ചിട്ടുണ്ട്. 1936 സെപ്റ്റംബര്‍ 10-ന് ഗുരുവായൂരിനടുത്തുള്ള ചൊവ്വല്ലൂരില്‍ കൊടങ്ങല്ലൂര്‍ വാരിയത്ത് ശങ്കുണ്ണിവാരിയരുടെയും ചൊവ്വല്ലൂര്‍ പാറുക്കുട്ടിവാരസ്യാരുടെയും മകനായാണ് ജനനം. വീടിനടുത്തുള്ള സ്‌കൂളിലും തൃശ്ശൂര്‍ ശ്രീ കേരളവര്‍മ്മ കോളജിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 1959-ല്‍ ജോസഫ് മുണ്ടശ്ശേരി നടത്തിയിരുന്ന നവജീവന്‍ പത്രത്തില്‍ സബ് എഡിറ്ററായി ജോലി ആരംഭിച്ചു.

തികഞ്ഞ ഇടതുപക്ഷ അനുഭാവിയായിരുന്ന കൃഷ്ണന്‍കുട്ടിയ്ക്ക്, മുണ്ടശ്ശേരിയുടെയും എംആര്‍ബിയുടെയും ലേഖനങ്ങള്‍ കേട്ടെഴുതുന്നതായിരുന്നു ജോലി. 1963-ല്‍ ഗുരുവായൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സ്വതന്ത്രമണ്ഡപം എന്ന പത്രത്തിന്റെ എഡിറ്ററുമായി. സിനിമയില്‍ യൂസഫലി കേച്ചേരി സംവിധാനം ചെയ്ത ''മരം'' എന്ന സിനിമയിലുടെയാണ് അഭിനയരംഗത്തേക്ക് പ്രവേശം. തുലാവര്‍ഷം (1975), എന്ന സിനിമയിലെ ''സ്വപ്നാടനം ഞാന്‍ തുടരുന്നു'' എന്ന ഗാനത്തിലൂടെ ഗാനരചയിതാവായി. സര്‍ഗ്ഗം എന്ന ചിത്രത്തിന്റെ സംഭാഷണ രചയിതാവ് എന്ന നിലയിലും ശ്രദ്ധേയനാണ്.
പ്രഭാതസന്ധ്യ, ശ്രീരാഗം എന്നീ സിനിമകളുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതി. കര്‍പ്പൂരദീപം, ശശിനാസ് എന്നിവയുടെ തിരക്കഥയും സംഭാഷണവും ചൊവ്വല്ലൂരിന്റെതാണ്. സലില്‍ ചൗധരി, കെ രാഘവന്‍, എന്നിവരുടെ കീഴില്‍ സിനിമയിലും അല്ലാതെയും ഒരുപാട് ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട് സലില്‍ ചൗധരി, കെ രാഘവന്‍, എന്നിവരുടെ കീഴില്‍ സിനിമയിലും അല്ലാതെയും ഒരുപാട് ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. സരസ്വതി വാരസ്യാരാണ് ചൊവ്വല്ലൂരിന്റെ ഭാര്യ. മക്കള്‍: ഉഷ, ഉണ്ണികൃഷ്ണന്‍.

Related News