വിവാഹഭ്യാർത്ഥന നിരസിച്ചതിലെ വൈരാഗ്യം; ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

  • 29/06/2022

പാലക്കാട്: പാലക്കാട് ചൂലന്നൂരിൽ ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. തിരുപ്പൂരിൽ നിന്നാണ് മുകേഷിനെ കോട്ടായി പോലീസ് അറസ്റ്റ് ചെയ്തത്. ചിറ്റൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ  പ്രതിയുമായി തെളിവെടുപ്പ് പൂർത്തിയാക്കി.

കഴിഞ്ഞ വിഷുദിനത്തിലാണ് ചൂലന്നൂർ സ്വദേശികളായ ഇന്ദ്രജിത്ത്, രേഷ്മ, അച്ഛൻ മണി, അമ്മ സുശീല എന്നിവരെ മുകേഷ് ആക്രമിച്ചത്. രേഷ്മയോട് പ്രതി വിവാഹഭ്യാർത്ഥന നടത്തിയിരുന്നു. ഇത് നിരസിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. 

തിരുപ്പൂരിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. വീട്ടിൽ അതിക്രമിച്ച് കടക്കൽ, വധശ്രമം, മാരകായുധം കൊണ്ട് ആക്രമിക്കൽ, തീവച്ചു നശിപ്പിക്കൽ  തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. 

മാരാകയുധങ്ങളും, പെട്രോൾ, ഏറുപടക്കം എന്നിവയുമായി എത്തിയ പ്രതി വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും തീ വയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് വീട്ടുകാർക്ക് വെട്ടേറ്റത്. ഇന്ദ്രജിത്തിന്റെയും രേഷ്മയുടേയും വിരലുകൾ അറ്റുപോയിരുന്നു.

Related News