ക്ലിഫ് ഹൗസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ വെല്ലുവിളിച്ച് സ്വപ്‌ന സുരേഷ്

  • 29/06/2022

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്നാ സുരേഷ്. നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ വിശദീകരണങ്ങളില്‍ വസ്തുതയില്ലെന്നും മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നും സ്വപ്നാ സുരേഷ് ആരോപിച്ചു. 

2016 മുതല്‍ 2020 വരെ പല തവണ ക്ലിഫ് ഹൗസില്‍ രഹസ്യ മീറ്റിങ്ങുകള്‍ നടന്നിട്ടുണ്ടെന്നും അതില്‍ പങ്കെടുക്കാനായി താന്‍ തനിച്ച് പോയിട്ടുണ്ടെന്നും സ്വപ്നാ സുരേഷ് അവകാശപ്പെട്ടു. ക്ലിഫ് ഹൗസിലേയും സെക്രട്ടേറിയേറ്റിലേയും സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിടാന്‍ സ്വപ്നാ സുരേഷ് വെല്ലുവിളിച്ചു. തന്റെ കൈയ്യിലും സിസിടിവി ദൃശ്യങ്ങളുണ്ടെന്ന് സ്വപ്നാ സുരേഷ് പറയുന്നു.

ഷാജ് കിരണ്‍ എത്തിയത് ഇടനിലക്കാരനായാണ്. അയാള്‍ ഇടനിലക്കാരന്‍ അല്ലെങ്കില്‍ പിന്നെ എന്തിനാണ് എഡിജിപി അജിത് കുമാറിനെ മാറ്റിയതെന്ന് സ്വപ്ന ചോദിച്ചു. ഷാജ് കിരണിനെതിരെ എന്തുകൊണ്ടാണ് നടപടിയില്ലാത്തതെന്നും സ്വപ്ന ചോദിച്ചു. മറന്നുവെച്ച ബാഗ് എന്തിനാണ് നയതന്ത്ര ചാനല്‍ വഴി കൊണ്ടുപോയത്? ബാഗില്‍ വെറുമൊരു ഉപഹാരമാണെങ്കില്‍ എന്തുകൊണ്ടാണ് നയതന്ത്ര ചാനല്‍ വഴി കൊണ്ടുപോയതെന്ന് വ്യക്തമാക്കണമെന്നും സ്വപ്ന പറഞ്ഞു.

Related News