ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു, മരിക്കുന്ന ദിവസവും വഴക്കുണ്ടാക്കി; ഷഹനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദിനെതിരെ കുറ്റപത്രം

  • 02/07/2022

കോഴിക്കോട്: നടിയും മോഡലുമായ ഷഹനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഷഹനയെ സജാദ് മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു. മരിക്കുന്ന ദിവസവും വഴക്കുണ്ടാക്കി. ഷഹനയുടെ ഡയറി കുറിപ്പുകളിൽ ഇതിനുള്ള തെളിവുണ്ടെന്നും പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ട്. 

ആത്മഹത്യാപ്രേരണ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അന്വേഷണസംഘം കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ഭര്‍ത്താവ് സജാദ് ഷഹനയെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ജന്മദിനത്തില്‍ പോലും ഉപദ്രവം നേരിട്ടതും സജാദിന്റെ ലഹരി ഉപയോഗവും ഷഹനയുടെ ആത്മഹത്യയ്ക്ക് കാരണമായി. ജീവനൊടുക്കിയ ദിവസം രാവിലെയും ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായെന്നും കുറ്റപത്രത്തില്‍ പറയുന്നു. 

മെയ് 13നാണ് കോഴിക്കോട് പറമ്പിൽ ബസാറിലെ വാടക ക്വാർട്ടേഴ്സിൽ ഷഹനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷഹന ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഭർത്താവിനെതിരെ കുടുംബം പരാതിയുമായി രംഗത്തെത്തിയതോടെ പോലീസ് ശാസ്ത്രീയ പരിശോധന അടക്കം നടത്തി. 

ലഹരി മാഫിയയിലെ കണ്ണിയായ സജാദ് ഓൺലൈൻ ഭക്ഷണ വിതരണത്തിനിടെ ലഹരി വിൽപന നടത്തിയിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വീട്ടില്‍നിന്ന് കണ്ടെത്തിയ ഷഹനയുടെ ഡയറിയിലെ കുറിപ്പുകളാണ് കേസില്‍ നിര്‍ണായക തെളിവുകളായത്. 

ഒന്നര വര്‍ഷം മുന്‍പാണ് സജാദ് ഷഹനയെ വിവാഹം കഴിച്ചത്. മരിക്കുന്നതിന് ഒന്നര മാസം മുമ്പാണ് ഷഹനയും ഭർത്താവും പറമ്പിൽ ബസാറിൽ വീട് വാടകയ്ക്ക് എടുത്തത്.കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. ഷഹനയുടെ വീട് കാസർകോട് ചെറുവത്തുര്‍ തിമിരിയിലാണ്. 

Related News