കുവൈത്ത് സാധാരണ ജീവതത്തിലേക്ക്; സൂപ്പര്‍ മാര്‍ക്കറ്റിലും എക്സ്ചേഞ്ച്കളിലും വലിയ തിരക്ക്

  • 04/06/2020

കുവൈറ്റ് സിറ്റി : കൊവിഡ് നിയന്ത്രണ വിധേയമായി വരുന്ന രാജ്യത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് നേരിയ ഇളവ് വന്നതോടെ ഭാഗിക കര്‍ഫ്യൂ പ്രദേശങ്ങളില്‍ ജനജീവിതം സാധാരണ നിലയിലായി തുടങ്ങി. സാധാരണ ജീവിതത്തിലേക്ക് കരുതലുകളോടെയാണ് രാജ്യം പോകുന്നത്. മാസ്കും കയ്യുറകളും ധരിച്ചു നടക്കുന്നവർ എവിടെയും സ്ഥിരം കാഴ്ചകളാണ്. റോഡുകളില്‍ കര്‍ഫ്യൂ ഇളവ് സമയത്തില്‍ തിരക്കേറി. ശൂന്യമായിക്കിടന്നിരുന്ന പാർക്കിങ് ഏരിയകളിൽ വാഹനങ്ങളുടെ ഇരമ്പവും എണ്ണവും പെരുകിത്തുടങ്ങിട്ടുണ്ട്. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളുൾപ്പെടെ കൂടുതൽ സ്ഥാപനങ്ങൾ തുറന്നു.പൊതുഗതാഗതം, ബാർബർഷോപ്പുകൾ ,മാളുകള്‍ , സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവർത്തനം എന്നിവ ഒഴിച്ചാൽ പ്രധാനമാർക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളും സാധാരണ നിലയിൽ പ്രവർത്തിച്ചുതുടങ്ങി.കടകളുടെ പ്രവർത്തന സമയം രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ്. ബാങ്കുകളും ഭാഗികമായി പ്രവർത്തനമാരംഭിച്ചു. രാവിലെ ഒമ്പത്​ മണി മുതൽ ഒരുമണി വരെയാണ് പ്രവര്‍ത്തന സമയം. ലോക്കൽ മണി ട്രാൻസ്​ഫർ, ഇൻറർനാഷനൽ ട്രാൻസ്​ഫർ, എ.ടി.എം മെഷീൻ തുടങ്ങി ബാങ്കിങ്​ സേവനങ്ങളും ഓൺലൈൻ ഇടപാടുകളും ബ്രാഞ്ചുകളില്‍ ലഭ്യമാകും. മണി എക്സ്ചേഞ്ച് കമ്പനികളുടെ മുന്നിലും നീണ്ട ക്യൂവുകളായിരുന്നു. കര്‍ശനമായ ആരോഗ്യ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ഉപഭോക്താക്കള്‍ നീണ്ട നിരയിൽ കാത്തിരിക്കുന്നത്. സാമൂഹ്യ അകലം പാലിക്കുന്നതോടപ്പം താപ നിലയും പരിശോധിക്കുന്നുണ്ട്. അതിനിടെ രാജ്യത്തെ പണമയയ്ക്കൽ 90% വരെ വർദ്ധിച്ചതായി ബാങ്കിംഗ് വൃത്തങ്ങള്‍ പറഞ്ഞു. റെസിഡൻഷ്യൽ ഏരിയകളിലെ 908 പള്ളികള്‍ കർശന നിയന്ത്രണങ്ങളോടെ തുറന്ന് കൊടുക്കും. പ്രാര്‍ഥനക്ക് വരുന്ന വിശ്വാസികള്‍ തമ്മിൽ രണ്ടു മീറ്റർ അകലം പാലിക്കണം. പള്ളികളില്‍ നമസ്കാര സമയത്ത് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. രോഗികൾ, കുട്ടികൾ, വയോധികർ എന്നിവരെ പ്രവേശിപ്പിക്കില്ല. പതിയെയാണെങ്കിലും കുവൈത്തും സാധാരണ ജീവിതത്തിലേക്ക് ഓടിക്കയറുകയാണ്.

Related News