വിശ്വാസികള്‍ക്കായി കുവൈത്തിൽ പള്ളികൾ തുറന്നു, 100 ആടുകളെ ബലി കഴിച്ചു

  • 10/06/2020

കുവൈറ്റ് സിറ്റി : കോവിഡ് ജാഗ്രതയുടെ ഭാഗമായി അടച്ചിട്ടിരുന്ന പള്ളികൾ വിശ്വാസികൾക്കായി ഇന്ന് തുറന്നു. പള്ളികൾ തുറന്ന് സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് ചാരിറ്റബിൾ സൊസൈറ്റികൾ 100 ആടുകളെ അറുത്തതായി ഡോ. ഖാലിദ് അൽ മത്‌കൂർ അറിയിച്ചു. മാംസം ആവശ്യക്കാർക്ക് വിതരണം ചെയ്യും.

കഴിഞ്ഞ ദിവസമാണ് ഔഖാഫ് മന്ത്രി ഡോ ഫഹദ്‌ അൽ അഫാസി ആരാധനാലയങ്ങള്‍ തുറക്കുന്നത് പ്രഖ്യാപിച്ചത്. കോവിഡ് ഭീഷണിയുടെ പാശ്ചാത്തലത്തില്‍ അടച്ചിട്ട പള്ളികൾ രണ്ടര മാസത്തിന് ശേഷമാണ് തുറക്കുന്നത്. ഇസ്‍ലാമിക കാര്യ മന്ത്രാലയം നിഷ്കർഷിക്കുന്ന വ്യവസ്ഥകൾ പാലിച്ചുകൊണ്ടായിരിക്കണം പള്ളികൾ പ്രവർത്തിക്കേണ്ടത്. ജുമാ നമസ്കാത്തിന് അനുമതി നല്‍കിയിട്ടില്ലെങ്കിലും വരുന്ന വെള്ളിയാഴ്ച മസ്ജിദുൽ കബീറിൽ ജീവനക്കാര്‍ക്കായി പരിമതപ്പെടുത്തി ജുമ നമസ്കാരം നിര്‍വ്വഹിക്കുമെന്ന് ഔഖാഫ് അധികൃതര്‍ അറിയിച്ചു. പള്ളികളിൽ ആരോഗ്യകരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുമായി മതകാര്യ മന്ത്രാലയം എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്‌. പള്ളികളിൽ അണുനശീകരണ പ്രവർത്തികൾ ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. ബാങ്കിനും ഇഖാമത്തിനും ഇടക്ക് 10 മിനുട്ട് മാത്രമേ ദൈര്‍ഘ്യം പാടുള്ളൂ. നമസ്‌കരിക്കുന്നവര്‍ക്കിടയില്‍ രണ്ട് മീറ്ററും വരികൾക്കിടയിൽ ഒരു വരിയുടെ അകലവും പാലിക്കണം. വിശ്വാസികൾ വീടുകളില്‍ നിന്ന് അംഗശുദ്ധി വരുത്തിയാണ് പള്ളികളിലെത്തേണ്ടത്. 20 മിനുട്ട് മുമ്പ് പള്ളി തുറക്കുകയും, നമസ്‌കാരത്തിന് 20 മിനുട്ടിന് ശേഷം അടക്കുകയും വേണംമെന്നും മന്ത്രാലയം പ്രസിദ്ധീകരിച്ച വ്യവസ്ഥകളില്‍ വ്യക്തമാക്കുന്നു.

Related News