'തനിക്കെതിരെ ഒരു കുറ്റമെങ്കിലും തെളിഞ്ഞാല്‍ ആത്മഹത്യ ചെയ്യാന്‍ തയ്യാറാണ്'; ഗുസ്തി താരങ്ങളുടെ പ്രതിഷേധം നാടകമെന്ന് ബ്രിജ് ഭൂഷണ്‍

  • 31/05/2023

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ പ്രതിഷേധം നാടകമെന്ന് ലൈംഗികാരോപണക്കേസില്‍ ആരോപണവിധേയനായ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമയായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങ്‌. കാര്യങ്ങള്‍ ഡല്‍ഹി പൊലീസിന്റെ അന്വേഷണത്തിലാണ്. ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ആരോപണത്തില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ താന്‍ അറസ്റ്റ് ചെയ്യപ്പെടുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മെഡലുകള്‍ ഒഴുക്കാനാണ് അവര്‍ ഹരിദ്വാറിലെത്തിയതെങ്കില്‍ എന്തിനാണവര്‍ അത് കര്‍ഷക നേതാക്കളുടെ കൈയില്‍ കൊടുത്തത്. അത് അവരുടെ നാടകമാണ്. മെഡലുകള്‍ ഒഴുക്കിയാല്‍ തന്നെ തൂക്കിലേറ്റാനാവില്ല. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തനിക്കെതിരെ ഒരു കുറ്റമെങ്കിലും തെളിഞ്ഞാല്‍ ആത്മഹത്യ ചെയ്യാന്‍ തയ്യാറാണ്. തെളിവുണ്ടെങ്കില്‍ അത് കോടതിയില്‍ നല്‍കൂ എന്നും ബ്രിജ്ഭൂഷണ്‍ പറഞ്ഞു. അയോധ്യയിലെ പൊതുപരിപാടിക്കിടെയായിരുന്നു ബ്രിജ്ഭൂഷന്റെ പ്രതികരണം.

അതേസമയം, ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹി പൊലീസ്. ഇക്കാര്യം വ്യക്തമാക്കി പതിനഞ്ചു ദിവസത്തിനകം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊലീസ് അറിയിച്ചു. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവുകള്‍ അന്വേഷണത്തില്‍ ലഭിച്ചിട്ടില്ല. താരങ്ങളുടെ ആക്ഷേപത്തെ പിന്തുണയ്ക്കുന്ന വസ്തുതകള്‍ ഇല്ല- ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസില്‍ പതിനഞ്ചു ദിവസത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.

Related News