കുവൈറ്റ് സിറ്റി: സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച കെട്ടിടങ്ങൾക്കെതിരെ നടപടി കർശനമാക്കി കുവൈറ്റ് ഫയർ ഫോഴ്സ്. വെസ്റ്റ് അബു ഫുത്തൈറ ഇൻഡസ്ട്രിയൽ ഏരിയയിൽ തിങ്കളാഴ്ച വൈകുന്നേരം നടത്തിയ പരിശോധനയിൽ സുരക്ഷാ നിയമങ്ങൾ പാലിക്കാത്ത 64 കെട്ടിടങ്ങൾ അധികൃതർ അടച്ചുപൂട്ടി. അഗ്നിശമന സേന നിഷ്കർഷിച്ചിട്ടുള്ള പ്രതിരോധ നടപടികളും സുരക്ഷാ സംവിധാനങ്ങളും ഈ കെട്ടിടങ്ങളിൽ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.
സുരക്ഷാ നിബന്ധനകളിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക പരിശോധനാ ക്യാമ്പയിൻ സംഘടിപ്പിച്ചത്. നിയമലംഘനം കണ്ടെത്തിയ കെട്ടിടങ്ങൾക്ക് നോട്ടീസ് നൽകുകയും അഡ്മിനിസ്ട്രേറ്റീവ് നടപടികളുടെ ഭാഗമായി അവ സീൽ ചെയ്യുകയും ചെയ്തു. കൃത്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ പ്രവർത്തിക്കുന്നത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
രാജ്യത്തെ പൊതുസുരക്ഷ വർദ്ധിപ്പിക്കുന്നതിനും അഗ്നിബാധ തടയുന്നതിനുള്ള മാനദണ്ഡങ്ങൾ കെട്ടിട ഉടമകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഫയർ ഫോഴ്സ് അറിയിച്ചു. വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ ശക്തമായ പരിശോധനകൾ തുടരുമെന്നും സുരക്ഷാ നിയമങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.
