ഹോർമുസ് കടലിടുക്കിൽ ഇറാൻ സേനയുമായുള്ള ഏറ്റുമുട്ടലിന് പിന്നാലെ ഒമാൻ ഉൾക്കടലിൽ രണ്ട് ഇറാൻ എണ്ണക്കപ്പലുകൾ കൂടി അമേരിക്കൻ സേന തകർത്തു. ഉപരോധം മറികടന്ന് ഇറാൻ തുറമുഖത്ത് പ്രവേശിക്കാൻ ശ്രമിച്ച കപ്പലുകൾക്ക് നേരെയാണ് അമേരിക്ക ആക്രമണം നടത്തിയത്. ഇതിനിടെ യുഎഇക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
നിലവിലുള്ള വെടിനിർത്തൽ ധാരണ നിലനിൽക്കുന്നുണ്ടെന്ന് അമേരിക്ക പറയുമ്പോഴും ഇത്തരം ആക്രമണങ്ങൾ അതിന് മങ്ങലേൽപ്പിക്കുകയാണ്. കടലിടുക്ക് വീണ്ടും തുറക്കുന്നതിനും ആണവപദ്ധതികൾ വെട്ടിച്ചുരുക്കുന്നതിനുമുള്ള കരാർ സംബന്ധിച്ച് ഇറാൻ്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് വാഷിങ്ടൺ. ഇറാനിൽ നിന്ന് മികച്ചൊരു നിർദേശം വൈകാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ വ്യക്തമാക്കി.
എംടി സീ സ്റ്റാർ ത്രീ, എംടി സെവ്ദ എന്നീ എണ്ണക്കപ്പലുകളാണ് അമേരിക്കൻ നാവികസേന തകർത്തത്. യുഎസ്എസ് ജോർജ് എച്ച്ഡബ്ലിയു ബുഷ് (സിവിഎൻ 77) വിമാനവാഹിനിക്കപ്പലിൽ നിന്നുള്ള യുഎസ് നേവിയുടെ എഫ്/എ-18 സൂപ്പർ ഹോർനെറ്റ് വിമാനങ്ങൾ കപ്പലുകളുടെ പുകക്കുഴലുകളിലേക്ക് കൃത്യതയോടെ ബോംബിടുകയായിരുന്നു എന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് (സെൻ്റ്കോം) വ്യക്തമാക്കി. ഇതിന് മുൻപ് മെയ് ആറിന് യുഎസ്എസ് എബ്രഹാം ലിങ്കൺ (സിവിഎൻ 72) വിമാനവാഹിനിക്കപ്പലിൽ നിന്നുള്ള പോർവിമാനം എംടി ഹസ്ന എന്ന ഇറാൻ കപ്പലിൻ്റെ ചുക്കാൻ പൂർണമായി തകർത്തിരുന്നു.
