കുവൈത്ത് സിറ്റി: ഗൾഫ് മേഖലയിൽ വീണ്ടും ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ പ്രദേശത്തെ സുരക്ഷാ ആശങ്കകൾ ശക്തമായി. ഞായറാഴ്ച പുലർച്ചെ കുവൈത്ത് വ്യോമപരിധിയിൽ നിരവധി ശത്രു ഡ്രോണുകൾ കണ്ടെത്തി സുരക്ഷാസേന നടപടികൾ സ്വീകരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയും ഉറപ്പാക്കാൻ സൈന്യം പൂർണ സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സ്റ്റാഫ് സൗദ് അൽ-അത്വാൻ വ്യക്തമാക്കി.
കുവൈത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. ഇത്തരം ആക്രമണങ്ങൾ കുവൈത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും ലംഘിക്കുന്നതാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കുവൈത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും പിന്തുണയുണ്ടെന്നും യുഎഇ അറിയിച്ചു.അതേസമയം, ഖത്തറിലേക്കുള്ള ചരക്കുകപ്പലിനെ ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണത്തെയും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ പ്രമേയങ്ങളുടെയും ലംഘനമാണിതെന്ന് കുവൈത്ത് ചൂണ്ടിക്കാട്ടി. ആക്രമണം മേഖലയിൽ സംഘർഷം വർധിപ്പിക്കുമെന്നും ഗൾഫ് മേഖലയിലെ സുരക്ഷക്കും കടൽ ഗതാഗതത്തിനും ഭീഷണിയാകുമെന്നും മുന്നറിയിപ്പ് നൽകി.
ഖത്തറിന്റെ തീരത്തിന് സമീപം അബുദാബിയിൽ നിന്ന് വന്ന ഒരു ചരക്കുകപ്പലിന് നേരെ ഡ്രോൺ ആക്രമണം നടന്നതായും ചെറിയ തീപിടിത്തം ഉണ്ടായെങ്കിലും പിന്നീട് അണച്ചതായും ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.ഇതിനിടെ, യുഎഇ തങ്ങളുടെ വ്യോമപരിധിയിൽ കടന്നുവന്ന രണ്ട് ഡ്രോണുകൾ വെടിവെച്ച് വീഴ്ത്തിയതായി അറിയിച്ചു. ആക്രമണത്തിന് ഇറാനെയാണ് യുഎഇ കുറ്റപ്പെടുത്തിയത്. ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ, മേഖലയിൽ സുരക്ഷാ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്.
