കുവൈത്ത്സിറ്റി: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം ആഗോള വ്യോമയാന മേഖലയെ തകർത്തെറിഞ്ഞതായി ജസീറ എയർവേയ്‌സ് ഗവൺമെന്റ് സെക്ടർ സി.ഇ.ഒ നാസർ അൽ ഉബൈദ്. ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇറാനിൽ നിന്നുമുള്ള ഇന്ധന കയറ്റുമതി തടസ്സപ്പെട്ടതാണ് വിമാനക്കമ്പനികൾക്ക് തിരിച്ചടിയായത്. വരാനിരിക്കുന്ന വേനൽക്കാല യാത്രാ സീസണിൽ ആഗോളതലത്തിൽ 30 മുതൽ 40 ശതമാനം വരെ കുറവുണ്ടാകാൻ ഇത് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
യുദ്ധത്തിന് മുൻപ് ബാരലിന് 82 ഡോളറായിരുന്ന വിമാന ഇന്ധന വില ഇപ്പോൾ 230 ഡോളറിലെത്തി നിൽക്കുന്നു.ഇന്ധനവില വർദ്ധിച്ചതോടെ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നു. ഇത് അന്താരാഷ്ട്ര വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. ടിക്കറ്റ് നിരക്ക് താങ്ങാനാവാതെ വന്നതോടെ വിനോദസഞ്ചാരികൾ ട്രെയിനുകളെയും ബസുകളെയും ആശ്രയിക്കാൻ തുടങ്ങിയത് വ്യോമയാന മേഖലയെ തളർത്തി.യുദ്ധം മൂലം കനത്ത നഷ്ടം സഹിക്കാനാവാതെ ചില വിമാനക്കമ്പനികൾ പാപ്പരായി പ്രഖ്യാപിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
യുദ്ധസമയത്ത് ജസീറ എയർവേയ്‌സ് തങ്ങളുടെ വിമാനങ്ങൾ സൗദി അറേബ്യ വഴി തിരിച്ചുവിട്ടെങ്കിലും പ്രവർത്തനങ്ങളിൽ 25 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ കുവൈത്ത് ഫ്യുവൽ കമ്പനി വഴി കുവൈത്തിൽ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്. എങ്കിലും യുദ്ധത്തിന് മുൻപുള്ള നിരക്കിനേക്കാൾ വലിയ തുകയാണ് ഇപ്പോൾ നൽകേണ്ടി വരുന്നത്. വ്യോമയാന മേഖല പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താൻ ഇനിയും ഏറെ സമയമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
