കുവൈത്ത് സിറ്റി: രാജ്യത്തെ ബാങ്കിംഗ് മേഖലയിൽ നിലവിലുള്ള ഇൻസ്റ്റന്റ് പേയ്‌മെന്റ് ലിങ്കുകളുടെ ഭാവി സംബന്ധിച്ച് പുതിയ ചർച്ചകൾ സജീവമാകുന്നു. നിലവിൽ ലിങ്കുകൾ വഴി പണം കൈമാറുന്നതിനുള്ള പരിധി കുറയ്ക്കാനും, പകരം അതിവേഗം വളരുന്ന ‘വാംദ്’ പ്ലാറ്റ്‌ഫോമിനെയും ബാങ്ക് പോർട്ടലുകൾ വഴിയുള്ള മറ്റ് ഇലക്ട്രോണിക് ആപ്ലിക്കേഷനുകളെയും പ്രോത്സാഹിപ്പിക്കാനുമാണ് ബാങ്കുകൾ ആലോചിക്കുന്നത്.
നിലവിൽ ലിങ്ക് വഴി കൈമാറാവുന്ന പരമാവധി തുകയായ 3,000 ദിനാറിൽ നിന്ന് വലിയ തോതിലുള്ള കുറവ് വരുത്താനാണ് ബാങ്കുകൾക്കിടയിൽ ചർച്ച നടക്കുന്നത്. ഓരോ ബാങ്കിന്റെയും ആഭ്യന്തര നയങ്ങൾക്കും ഉപഭോക്താക്കളുടെ തരംതിരിക്കലിനും അനുസരിച്ചായിരിക്കും ഈ പുതിയ പരിധി നിശ്ചയിക്കുക. ചില ബാങ്കിംഗ് വൃത്തങ്ങൾ ‘ലിങ്ക്’ സേവനം പൂർണ്ണമായും നിർത്തലാക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും, തൽക്കാലം ഇടപാട് പരിധി കുറയ്ക്കാനാണ് കൂടുതൽ സാധ്യതയെന്ന് ബാങ്കിംഗ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.ലിങ്കുകളെ അപേക്ഷിച്ച് മറ്റ് ഇൻസ്റ്റന്റ് പേയ്‌മെന്റ് ചാനലുകൾക്ക് പ്രവർത്തന ചിലവ് കുറവാണെന്നും സുരക്ഷാ ഭീഷണി കുറവാണെന്നും ബാങ്കുകൾ വിലയിരുത്തുന്നു.
കൂടുതൽ സുരക്ഷിതവും വേഗമേറിയതുമായ ‘വാംദ്’ പോലുള്ള ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് ഉപഭോക്താക്കളെ മാറ്റാനാണ് ബാങ്കുകൾ ലക്ഷ്യമിടുന്നത്. നിലവിൽ ഉപഭോക്താക്കളുടെ സാമ്പത്തിക പ്രവർത്തനങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ച് ഇടപാട് പരിധി നിശ്ചയിക്കാൻ കുവൈത്ത് സെൻട്രൽ ബാങ്ക് പ്രാദേശിക ബാങ്കുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇതിനാൽ ചില ഉപഭോക്താക്കൾക്ക് 3,000 ദീനാറിന് മുകളിലും ലിങ്ക് വഴി പണം അയക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ പുതിയ പരിഷ്കാരം വരുന്നതോടെ ഇത്തരം ഇടപാടുകളിൽ വലിയ നിയന്ത്രണങ്ങൾ ഉണ്ടായേക്കും. ഡിജിറ്റൽ ബാങ്കിംഗ് സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കങ്ങൾ.
