കുവൈറ്റ് സിറ്റി: വരാനിരിക്കുന്ന ബലിപെരുന്നാളിന് മുന്നോടിയായി കുവൈറ്റിലെ പ്രാദേശിക വിപണികളിൽ സുഗമമായ ഇടപാടുകൾ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് വാണിജ്യ വ്യവസായ മന്ത്രാലയം നടപടികൾ ഊർജ്ജിതമാക്കി. മന്ത്രാലയത്തിന് കീഴിലുള്ള കൊമേഴ്‌സ്യൽ കൺട്രോൾ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഫൈസൽ അൽ അൻസാരിയുടെ നേതൃത്വത്തിൽ വിവിധ ഗവർണറേറ്റുകളിലെ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ആഘോഷ വേളകളിൽ വിപണിയിൽ അനാവശ്യമായ വിലക്കയറ്റം ഉണ്ടാകുന്നത് തടയുകയാണ് മന്ത്രാലയത്തിന്റെ പ്രധാന ലക്ഷ്യം.
വരും ആഴ്ചകളിൽ വിപണിയിൽ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ വ്യാപകമായ ഫീൽഡ് പരിശോധനകൾ നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സൂപ്പർ മാർക്കറ്റുകൾ, വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ, വനിതാ സലൂണുകൾ എന്നിവയുൾപ്പെടെയുള്ള വാണിജ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പ്രധാനമായും പരിശോധന നടക്കുക. സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം അനാവശ്യമായ വില വർദ്ധനവ് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.
വിപണിയിലെ ദൈനംദിന മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക നിരീക്ഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇവർ വിപണിയിലെ വിലനിലവാരത്തെക്കുറിച്ച് സമയാസമയങ്ങളിൽ മന്ത്രാലയത്തിന് റിപ്പോർട്ട് നൽകും. ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന തരം നീക്കങ്ങൾ ഉണ്ടായാൽ ഉടനടി ഇടപെടാനാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ആഘോഷനാളുകൾ അവസാനിക്കുന്നത് വരെ വിപണിയിൽ കനത്ത ജാഗ്രത തുടരുമെന്നും വിപണിയിലെ സ്ഥിരത ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും ഫൈസൽ അൽ അൻസാരി വ്യക്തമാക്കി.
