കുവൈത്ത്സിറ്റി: സബാഹ് അൽ അഹമ്മദിലെ പാർപ്പിട മേഖലയെ നടുക്കി സ്വദേശി കുടുംബത്തിന്റെ വീട്ടിലുണ്ടായ വൻ തീപിടുത്തത്തിൽ ഒരു കുവൈറ്റ് സ്വദേശിനി മരിച്ചു. അപകടത്തിൽ ഇവരുടെ മൂന്ന് മക്കൾക്കും രണ്ട് ഗാര്‍ഹിക തൊഴിലാളികൾക്കും പരിക്കേറ്റു.
വിവരം ലഭിച്ചയുടൻ ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് യൂണിറ്റും സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലൻസ് യൂണിറ്റുകളും സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനം നടത്തി. അഗ്നിശമന സേനാംഗങ്ങൾ വീട്ടിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് ഉടൻ തന്നെ മെഡിക്കൽ എമർജൻസി വിഭാഗത്തിന് കൈമാറിയെങ്കിലും ആശുപത്രിയിൽ എത്തിയപ്പോഴേക്കും യുവതിയുടെ മരണം സംഭവിച്ചിരുന്നു. പരിക്കേറ്റ കുട്ടികളും ജോലിക്കാരും നിലവിൽ ചികിത്സയിലാണ്.
അൽ-കൗട്ട്, ആരിഫ്ജാൻ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. പരിക്കേറ്റ അഞ്ചുപേരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നതായാണ് റിപ്പോർട്ടുകൾ. കുവൈറ്റ് ഫയർ ഫോഴ്സും സുരക്ഷാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനായി അഗ്നിശമന സേനയുടെ പ്രത്യേക വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശം വലിയ ഞെട്ടലിലാണ്.
