കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ, രാജ്യതാൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കൽ, ലൈസൻസില്ലാതെ ബാങ്കിംഗ് ഇടപാടുകൾ നടത്തൽ എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട കുവൈത്ത് പൗരനും ഏഷ്യൻ സ്വദേശിക്കും ഏഴ് വർഷം കഠിനതടവ്. കീഴ്കോടതി വിധിച്ച ശിക്ഷ കൗൺസിലർ ഡോ. ഫഹദ് ബു സ്വാലിബിന്റെ നേതൃത്വത്തിലുള്ള അപ്പീൽ കോടതി ശരിവെച്ചു. ഫെബ്രുവരി 10-നാണ് കേസിലെ നിർണ്ണായക വിധി പുറത്തുവന്നത്.തടവ് ശിക്ഷയ്ക്ക് പുറമെ, പ്രതികളും കേസിൽ ഉൾപ്പെട്ട മൂന്ന് കമ്പനികളും ചേർന്ന് 8,367,360 കുവൈത്ത് ദിനാർ (ഏകദേശം 230 കോടിയോളം ഇന്ത്യൻ രൂപ) പിഴയായി ഒടുക്കണമെന്നും കോടതി ഉത്തരവിട്ടു.
കുറ്റകൃത്യത്തിൽ പങ്കാളികളായ കമ്പനികൾക്ക് അടുത്ത അഞ്ച് വർഷത്തേക്ക് യാതൊരുവിധ വാണിജ്യ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നതിനും കോടതി നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കമ്പനികൾക്കെതിരെയുള്ള ഈ വിധി ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും.ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഏഷ്യൻ സ്വദേശിയായ രണ്ടാം പ്രതിയെ രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി നിർദ്ദേശിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനും രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനും കുവൈത്ത് ഭരണകൂടം നൽകുന്ന പ്രാധാന്യമാണ് ഈ കടുത്ത ശിക്ഷാ നടപടിയിലൂടെ വ്യക്തമാകുന്നത്.



