ഹൈദരാബാദ്: ബിരുദ വിദ്യാർത്ഥിനിയും പാർട്ട് ടൈം യൂട്യൂബറുമായ 21 കാരിയെ വാടക അപ്പാർട്ട്മെന്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിശാഖപട്ടണം സ്വദേശിനിയായ ബോനു കൊമാലിയാണ് ഹൈദരാബാദിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
പഠനാവശ്യത്തിനായി ഹൈദരാബാദിൽ എത്തിയ കൊമാലി കഴിഞ്ഞ ഒരു വർഷമായി ഒറ്റയ്ക്കായിരുന്നു താമസം. പഠനത്തോടൊപ്പം യൂട്യൂബിൽ സജീവമായിരുന്ന കൊമാലിയുടെ വിഡിയോകൾക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരുണ്ടായിരുന്നു.സംഭവത്തിന് മണിക്കൂറുകൾ മുമ്പ് കുവൈത്തിൽ ജോലി ചെയ്യുന്ന അമ്മയ്ക്ക് കൊമാലി വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. “എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് അമ്മേ… ഐ ലവ് യു. അനിയനെ നന്നായി നോക്കണം” എന്നായിരുന്നു സന്ദേശം. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ആയതോടെ അമ്മയും ബന്ധുക്കളും ആശങ്കപ്പെട്ടു.ഇതോടെ സുഹൃത്തുക്കളെ വിവരം അറിയിക്കുകയും അവർ അപ്പാർട്ട്മെന്റിലെത്തി പരിശോധിക്കുകയുമായിരുന്നു.
അകത്ത് നിന്ന് പൂട്ടിയിരുന്ന വാതിൽ തകർത്തു കയറുമ്പോഴാണ് കൊമാലിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ പൊലീസിനെ വിവരം അറിയിച്ചു.പ്രാഥമിക അന്വേഷണത്തിൽ പ്രണയബന്ധത്തിലെ പ്രശ്നങ്ങളും വൈകാരിക സമ്മർദവും ആത്മഹത്യയ്ക്ക് കാരണമായിരിക്കാമെന്ന സൂചന ലഭിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സോഫ്റ്റ്‌വെയർ എൻജിനീയറും സഹ യൂട്യൂബറുമായ യുവാവുമായി കൊമാലി മൂന്ന് വർഷമായി പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ ബന്ധം അവസാനിച്ചതിൽ നിന്നുണ്ടായ മാനസിക സമ്മർദമാണ് ഈ ദുരന്തത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം.ആറ് മാസം മുമ്പും കൊമാലി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന വിവരവും പുറത്തുവന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


