തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളിൽ വെളളനിറം മാത്രമല്ല മറ്റ് നിറമാകാമെന്ന് സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗത്തിൽ തീരുമാനം. എന്നാൽ ചലച്ചിത്ര താരങ്ങളുടെ വലിയ കട്ടൗട്ടുകൾ പാടില്ല. 2022ലാണ് ടൂറിസ്റ്റ് ബസുകളിൽ വെള്ളം നിറം മതിയെന്ന തീരുമാനം സർക്കാർ കൊണ്ടുവന്നത്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലെ കളറുള്ള ബസുകൾക്കാണ് കേരളത്തിലെ ടൂർ ഓട്ടം അടക്കം ലഭിക്കുന്നതെന്ന് ഉടമകൾ പരാതി ഉയർത്തിയിരുന്നു. ഈ വിഷയത്തിൽ യോഗത്തിൽ പരിഗണിക്കുകയും ചെയ്തു. ഇതോടെ ടൂറിസ്റ്റ് ബസിന് ഏത് നിറം വേണമെങ്കിലും ആകാമെന്ന ശുപാർശ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യാൻ അതോറിറ്റി തീരുമാനിച്ചു.
അതേസമയം കൂടുതൽ വ്യവസ്ഥകൾ ഏർപ്പെടുത്തി റെന്റ് എ ബൈക്ക് നടത്തിപ്പിന് പെർമിറ്റ് നൽകാനും തീരുമാനമായിട്ടുണ്ട്. ഇക്കാര്യത്തിനായി നിരവധി അപേക്ഷകൾ ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് മുന്നിൽ എത്തിയിരുന്നു. ഏകീകൃത നിറം ഏർപ്പെടുത്തിയ ശേഷം ആളപായത്തിന് കാരണമാകുന്ന വലിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ നടന്ന വകുപ്പ്തല അന്വേഷണത്തിന് ഒടുവിലാണ് ടൂറിസ്റ്റ് ബസുകളിലെ അമിത ലൈറ്റുകളും ശബ്ദസംവിധാനം, ഗ്രാഫിക്‌സുകൾ, വിവിധ വർണങ്ങൾ എന്നിവ ഒഴിവാക്കാൻ തീരുമാനിച്ചത്. 2024 ജൂലായിൽ വെള്ള നിറം ഒഴിവാക്കാൻ നീക്കമുണ്ടായിരുന്നുവെങ്കിലും പിൻവലിച്ചിരുന്നു. അതേസമയം വെള്ള നിറം കളറാക്കാൻ ഒന്നരലക്ഷത്തോളം രൂപ ചെലവ് വരും. അതിനാൽ ഒരു വിഭാഗം ബസ് ഉടമകൾ നിറംമാറ്റം ആവശ്യപ്പെടുന്നുമില്ലായിരുന്നു.

