നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി നടൻ ദിലീപ് ഉൾപ്പെടെയുള്ളവരെ വിചാരണക്കോടതി വെറുതെ വിട്ടതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നോട്ടീസയച്ചു. വസ്തുതകളും നിയമപരമായ വശങ്ങളും പരിശോധിക്കുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ നൽകിയിരിക്കുന്നത്.ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കണമെന്നും പൾസർ സുനി അടക്കമുള്ള പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നുമാണ് സർക്കാരിന്‍റെ പ്രധാന ആവശ്യം. വിധി വന്ന് 75 ദിവസങ്ങൾക്ക് ശേഷം, നിയമപരമായ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചായിരുന്നു പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. ഏകദേശം 400 പേജുകളോളം വരുന്ന വിശദമായ അപ്പീലാണ് സമർപ്പിച്ചിരിക്കുന്നത്.
ദിലീപിനെതിരെ മതിയായ തെളിവുകൾ ഉണ്ടായിരുന്നിട്ടും അവയൊന്നും വിചാരണക്കോടതി കൃത്യമായി പരിഗണിച്ചില്ല എന്നതാണ് പ്രോസിക്യൂഷന്‍റെ പ്രധാന ആക്ഷേപം. ദിലീപ്, ചാർളി തോമസ്, മേസ്തിരി സനിൽ, ശരത് എന്നിവരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി വെറുതെ വിട്ടത്. എന്നാൽ, കൃത്യത്തിലേക്ക് നയിച്ച വിപുലമായ ഗൂഢാലോചനയും അതിനുപിന്നിലെ പ്രേരണയും തെളിയിക്കുന്നതിന് ആവശ്യമായ നിരവധി രേഖകളും തെളിവുകളും കോടതിക്ക് മുന്നിൽ ഹാജരാക്കിയിരുന്നുവെന്ന് സർക്കാർ വാദിക്കുന്നു. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികൾക്കിടയിലെ ഗൂഢാലോചന മാത്രമാണ് വിചാരണക്കോടതി മുഖവിലയ്‌ക്കെടുത്തത്.

