വനിതാ സംവരണ ബില്ലിലെ ഭേദഗതി മണ്ഡല പുനഃക്രമീകരണവുമായി ബന്ധപ്പെടുത്തി ഇപ്പോൾ കൊണ്ടുവരുന്നതിനു പിന്നിൽ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള ശ്രമമാണെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബില്ലിന്റെ ഭേദഗതിക്കുമേലുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾ ഒരു പ്രേരകശക്തിയാണെന്നാണ് ദേശീയ കാഴ്ചപ്പാട്. ഒബിസി, ദലിത്, ന്യൂനപക്ഷം എന്നീ വിഭാഗത്തിൽപ്പെടുന്ന സ്ത്രീകളോട് സർക്കാർ കാണിക്കുന്നത് ക്രൂരതയാണ്. അതു ക്ഷമിക്കാനാകില്ല. ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാക്കാനാണ് സർക്കാരിന്റെ ശ്രമം. ഭരണഘടനയ്ക്കു മേൽ മനുസ്മൃതി കൊണ്ടുവരാനാണ് സർക്കാരിന്റെ ശ്രമം. ദലിതരെ ഹിന്ദുക്കളെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ അവർക്ക് ഈ രാജ്യത്ത് ഇടം കൊടുക്കുന്നില്ല.’’ രാഹുലിന്റെ പരാമർശങ്ങൾക്കു പിന്നാലെ ലോക്സഭയിൽ ബഹളം തുടങ്ങി.
ബില്ലിന്മേൽ ഇന്നു വൈകുന്നേരം നാലിന് വോട്ടെടുപ്പ് നടക്കുന്നതിനാൽ മുഴുവൻ എംപിമാരും എത്തിയിട്ടുണ്ടെന്നാണ് വിവരം. ഭരണഘടനാ ഭേദഗതി ആയതിനാൽ മൂന്നിൽ 2 ഭൂരിപക്ഷം വേണമെന്നതാണു സർക്കാരിനു മുന്നിലെ വെല്ലുവിളി. നിലവിലെ സാഹചര്യത്തിൽ പ്രതിപക്ഷത്തുനിന്നു കാര്യമായ പിന്തുണ ലഭിക്കാൻ ഇടയില്ല. അതേസമയം, മണ്ഡല പുനർനിർണയം നടത്തുമ്പോൾ എല്ലാ സംസ്ഥാനങ്ങളിലും ലോക്സഭാ സീറ്റുകളുടെ എണ്ണം 50% വീതം വർധിക്കുമെന്നും പ്രാതിനിധ്യം കുറയില്ലെന്നും ഇന്നലെ ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പ്രതിപക്ഷത്തുനിന്ന് ആരെങ്കിലും പിന്തുണയ്ക്കുമോ എന്നും സർക്കാർ നോക്കുന്നുണ്ട്. രാജ്യസഭയിൽ മാത്രം അംഗങ്ങളുള്ള ബിജെഡി ബില്ലിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബിൽ പാസാകാതെ വന്നാൽ അത് പ്രതിപക്ഷത്തിനെതിരെ ശക്തമായ പ്രചാരണായുധമാക്കാനാണ് ബിജെപിയുടെ തീരുമാനം
