റായ്പൂർ: ഛത്തീസ്ഗഡിൽ ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണം) പൊട്ടിത്തെറിച്ച് ജില്ലാ റിസർവ് ഗാർഡിലെ മൂന്ന് ജവാന്മാർക്ക് വീരമൃത്യു. കാങ്കർ ജില്ലയിലെ വനമേഖലയിലാണ് സംഭവം. ഇൻസ്പെക്ടർ സുഖ്റാം വട്ടി, കോൺസ്റ്റബിൾ കൃഷ്ണ കൊമ്ര, കോൺസ്റ്റബിൾ സഞ്ജയ് ഗഡ്പാലെ എന്നിവരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ കോൺസ്റ്റബിൾ പർമാനന്ദ് കൊമ്രയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
നാല് ജവാന്മാരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഐഇഡി നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. മാർച്ച് 31 ന് ഛത്തീസ്ഗഡ് മാവോയിസ്റ്റ് മുക്തമായി പ്രഖ്യാപിച്ചിരുന്നു ഇതിന് ശേഷമുള്ള ആദ്യ സംഭവമാണിത്. മാവോയിസ്റ്റുകൾ മുമ്പ് സ്ഥാപിച്ച ഐഇഡി ആകാമെന്നാണ് വിലയിരുത്തൽ.
മാവോയിസ്റ്റുകൾ ഒളിപ്പിച്ചുവെച്ച നൂറുകണക്കിന് ഐഇഡികൾ കണ്ടെത്തിയിട്ടുണ്ടെന്നും നിർവീര്യമാക്കിയിട്ടുണ്ടെന്നും ബസ്തർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് സുന്ദർരാജ് പട്ടിലിംഗം പറഞ്ഞു. ഇത്തവണ നിർവീര്യമാക്കാനുള്ള ശ്രമത്തിനിടെ അപ്രതീക്ഷിതമായി സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. ജവാന്മാരുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും സുന്ദർരാജ് പറഞ്ഞു .
