കേരളത്തില്‍ എമ്പാടും ഐക്യജനാധിപത്യ മുന്നണി സുനാമി ആഞ്ഞ് വീശിയപ്പോള്‍ തകര്‍ന്ന് വീണത് പല പരമ്പരാഗത സിപിഎം കോട്ടകളാണ്. ഒപ്പം ഈ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോള്‍ കാണുന്ന മറ്റ് ചില പ്രത്യേകതകളുമുണ്ട്.
കൃത്യമായ ഒരുക്കങ്ങളോടെയാണ് ഐക്യജനാധിപത്യ മുന്നണി ഇക്കുറി കളത്തിലിറങ്ങിയത്. തെരഞ്ഞെടുപ്പിലേക്ക് കടക്കും മുമ്പ് തന്നെ അവര്‍ നിരവധി സര്‍വേകള്‍ സംഘടിപ്പിച്ചു. എങ്ങനെ കളിക്കണമെന്ന് കൃത്യമായി രൂപരേഖ തയാറാക്കാന്‍ ഇത് അവര്‍ക്ക് സഹായകമായി. വിജയസാധ്യത കണക്കിലെടുത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കം നടത്താന്‍ അവര്‍ക്ക് കഴിഞ്ഞു. തുടക്കം മുതല്‍ തന്നെ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു ഐക്യജനാധിപത്യമുന്നണി. നൂറ് സീറ്റ് നേടുമെന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവര്‍ത്തിച്ചു. ഇല്ലെങ്കില്‍ താന്‍ രാഷ്‌ട്രീയ വനവാസത്തിന് പോകുമെന്നും പരസ്യപ്രസ്‌താവന നടത്തി. സതീശന്‍റെ രാഷ്‌ട്രീയ വനവാസം കാത്തിരുന്ന എതിരാളികളെ പക്ഷേ ഞെട്ടിച്ച് കൊണ്ടാണ് മെയ് നാലിന് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്.
ഒരു ഡസന്‍ മന്ത്രിമാര്‍ തോല്‍ക്കുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ വാക്കുകള്‍ അച്ചട്ടായി. മന്ത്രിമാര്‍ക്ക് പുറമെ ഇടതുമുന്നണിയുടെ പല പ്രമുഖര്‍ക്കും ഈ തെരഞ്ഞെടുപ്പില്‍ കാലിടറി. അമ്പലപ്പുഴയില്‍ ജി സുധാകരന്‍ കറുത്ത കുതിരയായി. യുഡിഎഫ് പിന്തുണയോടെ മത്സരിച്ച അദ്ദേഹം മികച്ച ഭൂരിപക്ഷത്തോടെയാണ് വിജയം കണ്ടത്.
1980ല്‍ ഐക്യജനാധിപത്യ മുന്നണി രൂപീകരിച്ച ശേഷം ഇത്രയും കൂടുതല്‍ സീറ്റുകള്‍ നേടി യുഡിഎഫ് വിജയിക്കുന്നത് ഇതാദ്യമാണ്. അത് കൊണ്ട് തന്നെ ഈ വിജയം ഏറെ പ്രത്യേകതയുള്ളതാകുന്നു. നേരത്തെ മുന്നണി സംവിധാനത്തിലേക്ക് കോണ്‍ഗ്രസ് പോകുന്നതിന് മുമ്പ് 110 സീറ്റില്‍ 1977ല്‍ വിജയിച്ചിരുന്നു. മുന്നണി സംവിധാനം നിലവില്‍ വന്ന ശേഷം നേടുന്ന ഏറ്റവും വലിയ വിജയമാണ് ഇക്കുറി യുഡിഎഫ് സ്വന്തമാക്കിയിരിക്കുന്നത്. മിക്കവരും മൃഗീയ ഭൂരിപക്ഷം നേടിയാണ് വിജയം സ്വന്തമാക്കിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. സമീപകാല തെരഞ്ഞെടുപ്പ് ചരിത്രത്തിലൊന്നും തന്നെ കോണ്‍ഗ്രസ് ഇത്രയുമേറെ സീറ്റില്‍ മത്സരിക്കുകയോ വിജയിക്കുയോ ചെയ്‌തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
