നിയമസഭാ തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ടിവികെ നേതാവ് വിജയ്യുടെ സത്യപ്രതിജ്ഞ വൈകുന്നു. സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിച്ച് അദ്ദേഹം ഇന്നലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേർക്കറെ കണ്ടിരുന്നു.ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ നടക്കുമെന്ന പ്രതീക്ഷയിൽ ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ ഗവർണർ ഇതുവരെ അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല. തമിഴ്നാടിൻ്റെ കൂടി ചുമതലയുള്ള കേരള ഗവർണർ അർലേർക്കർ നിലവിൽ ചെന്നൈ ലോക്ഭവനിലാണ് ഉള്ളത്. ഇതിനിടെ വിജയ്ക്ക് നൽകിയിരുന്ന പൊലീസ് സുരക്ഷ സർക്കാർ പിൻവലിച്ചു.
ഭരണഘടനയുടെ 164-ാം അനുച്ഛേദം അനുസരിച്ചാണ് ഗവർണർ മുഖ്യമന്ത്രിയെ ക്ഷണിക്കേണ്ടത്. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ആരെ ക്ഷണിക്കണം എന്നത് ഗവർണറുടെ വിവേചനാധികാരമാണ്. ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമെന്ന ബോധ്യം അദ്ദേഹത്തിനുണ്ടാകണം. പിന്തുണക്കുന്നവരുടെ കത്തുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടതും ഇതുകൊണ്ടാണ്.
ആകെയുള്ള 234 നിയമസഭാ സീറ്റുകളിൽ 108 സീറ്റാണ് ടിവികെ നേടിയത്. കേവലഭൂരിപക്ഷത്തിന് 10 എംഎൽഎമാരുടെ പിന്തുണ കൂടി വേണം. അഞ്ച് സീറ്റുള്ള കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കത്ത് നൽകി. എന്നാൽ രണ്ട് സീറ്റുള്ള മുസ്ലിം ലീഗും, രണ്ട് സീറ്റ് വീതമുള്ള സിപിഎം, സിപിഐ കക്ഷികളും ഡിഎംകെ സഖ്യത്തിൽ തുടരുമെന്ന് വ്യക്തമാക്കി.
ഇടതുപക്ഷത്തിൻ്റെ പിന്തുണ ലഭിക്കാത്തതിനാൽ അണ്ണാ ഡിഎംകെയുമായും പിഎംകെയുമായും ടിവികെ അനൗപചാരിക ചർച്ചകൾ നടത്തുന്നുണ്ട്. പുതിയ സാഹചര്യത്തിൽ ടിവികെയുമായി സഹകരിക്കണമെന്നാണ് അണ്ണാ ഡിഎംകെയിലെ ഒരു വിഭാഗത്തിൻ്റെ ആവശ്യം. ഗവർണറെ കണ്ട് ഭൂരിപക്ഷം തെളിയിക്കുന്നതുവരെയോ, നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെയോ എംഎൽഎമാർ റിസോർട്ടുകളിൽ തുടരും.
