കുവൈത്ത് സിറ്റി: ഇറാനിയൻ ആക്രമണത്തിന്റെ ഭാഗമായി ഡ്രോണുകളും മിസൈലുകളും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ-1 (T1) നെ ലക്ഷ്യമിട്ടതിനെ തുടർന്ന് വിമാനത്താവളത്തിൽ അടിയന്തര പദ്ധതി (Emergency Plan) നടപ്പാക്കിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.
ആക്രമണത്തിൽ വിമാനത്താവളത്തിലെ നിരവധി സൗകര്യങ്ങൾക്ക് ഗുരുതര നാശനഷ്ടമുണ്ടായതോടൊപ്പം ചിലർക്ക് പരിക്കേറ്റതായും സിവിൽ ഏവിയേഷൻ വക്താവ് അബ്ദുല്ല അൽ-റാജ്ഹി വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതർ ഉടൻ നടപടികൾ സ്വീകരിച്ചു. സുരക്ഷാ-സാങ്കേതിക പരിശോധനകൾ പൂർത്തിയാകുന്നതുവരെ എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെക്കുകയും വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
അതേസമയം, പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, ഇറാനിയൻ ആക്രമണത്തിന്റെ ഭാഗമായി ശത്രു ഡ്രോണുകൾ T1 ടെർമിനലിനെ ലക്ഷ്യമിട്ടതായി സ്ഥിരീകരിച്ചു.
വിമാനത്താവളത്തിലെ കെട്ടിടങ്ങൾക്കും പ്രവർത്തന സംവിധാനങ്ങൾക്കും സംഭവിച്ച നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി സാങ്കേതിക വിദഗ്ധ സംഘങ്ങൾ പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും ആവശ്യമായ അറ്റകുറ്റപ്പണികൾക്കും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും തുടക്കമിടുമെന്നും അധികൃതർ അറിയിച്ചു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും സ്ഥിതിഗതികൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പൊതുജനങ്ങളെ അറിയിക്കുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.

