കുവൈത്ത്സിറ്റി, ജൂലൈ 9: ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കുവൈത്തിലെ ഒരു ദന്തചികിത്സാ കേന്ദ്രം മൂന്ന് മാസത്തേക്ക് പൂർണമായും അടച്ചുപൂട്ടാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൽവഹാബ് അൽ-അവാദി ഉത്തരവിട്ടു.പരിശോധനാ സമിതികൾ കണ്ടെത്തിയ ഗുരുതര വീഴ്ചകളെ തുടർന്ന്, മെഡിക്കൽ റെസ്പോൺസിബിലിറ്റി അതോറിറ്റിയുടെ ശുപാർശ പ്രകാരമാണ് നടപടി സ്വീകരിച്ചത്.
ഇതിന് മുമ്പ്, മെഡിക്കൽ പ്രൊഫഷൻ, അനുബന്ധ ആരോഗ്യവൃത്തികൾ, രോഗികളുടെയും ആരോഗ്യസ്ഥാപനങ്ങളുടെയും അവകാശങ്ങൾ സംബന്ധിച്ച 2020-ലെ നിയമം നമ്പർ 70 പ്രകാരം കേന്ദ്രം താൽക്കാലികമായി അടച്ചുപൂട്ടാനും കേസ് മെഡിക്കൽ റെസ്പോൺസിബിലിറ്റി അതോറിറ്റിക്ക് കൈമാറാനും ആരോഗ്യ മന്ത്രി ഉത്തരവിട്ടിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ, കേന്ദ്രത്തിന്റെ ലൈസൻസ് ഉടമയും മെഡിക്കൽ ഡയറക്ടറുമായ ഒരു കുവൈത്തി ഡോക്ടർക്ക് പ്രൊഫഷണൽ വീഴ്ച സംഭവിച്ചതായി സാങ്കേതിക സമിതി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ നിയമം നമ്പർ 70-ലെ ആർട്ടിക്കിൾ 75(2)(4) പ്രകാരം മൂന്ന് മാസത്തെ സമ്പൂർണ അടച്ചുപൂട്ടൽ ശിക്ഷ വിധിക്കുകയായിരുന്നു.
നിയമം കർശനമായി നടപ്പാക്കുന്നതിനും, രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, ആരോഗ്യ സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും പ്രൊഫഷണൽ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനുമാണ് ഈ നടപടിയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ മേഖലയിലെ നിയമലംഘനങ്ങൾക്കെതിരെ ഭാവിയിലും കർശന നിയമനടപടികൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.



