.കുവൈത്ത്: മയക്കുമരുന്ന് പദാർത്ഥങ്ങളോ സൈക്കോട്രോപിക് ഘടകങ്ങളോ അടങ്ങിയ മരുന്നുകളുടെ ഉൽപ്പാദനവും നിർമാണവും നിയന്ത്രിക്കുന്നതിനായി കുവൈത്ത് ആരോഗ്യ മന്ത്രി പുതിയ തീരുമാനം പുറപ്പെടുവിച്ചു. ലൈസൻസുള്ള ഫാർമസ്യൂട്ടിക്കൽ ഫാക്ടറികളിൽ മാത്രമേ ഇത്തരം മരുന്നുകൾ നിർമിക്കാൻ അനുവദിക്കൂ.ആരോഗ്യ മന്ത്രിയുടെ പ്രത്യേക ലൈസൻസില്ലാതെ മയക്കുമരുന്ന് പദാർത്ഥങ്ങൾ, അവ അടങ്ങിയ മരുന്നുകൾ, സൈക്കോട്രോപിക് ഘടകങ്ങൾ എന്നിവ ഉൽപ്പാദിപ്പിക്കുകയോ നിർമിക്കുകയോ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.
ആരോഗ്യ മന്ത്രാലയം അനുമതി നൽകിയ നിർമാണ പ്രവർത്തനങ്ങൾക്ക് മാത്രമേ ഫാർമസ്യൂട്ടിക്കൽ ഫാക്ടറികൾക്ക് ഇത്തരം നിയന്ത്രിത പദാർത്ഥങ്ങൾ ഉപയോഗിക്കാൻ കഴിയൂ.ലൈസൻസ് അനുവദിക്കുന്നതിന് മുമ്പ് ഫാക്ടറിക്ക് Good Manufacturing Practice (GMP) സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കൂടാതെ നിർമിക്കുന്ന മരുന്നിന്റെ ഘടനയും അതിലെ നിയന്ത്രിത പദാർത്ഥങ്ങളുടെ അളവും ആരോഗ്യ അധികൃതരുടെ അംഗീകാരം നേടിയിരിക്കണം.മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങളുടെ സംഭരണം, കൈകാര്യം ചെയ്യൽ, വിതരണം എന്നിവയുടെ ഉത്തരവാദിത്തത്തിനായി ലൈസൻസുള്ള ഒരു ഫാർമസിസ്റ്റിനെ ഓരോ ഫാക്ടറിയും ചുമതലപ്പെടുത്തണമെന്നും തീരുമാനത്തിൽ വ്യക്തമാക്കുന്നു.
ഫാക്ടറികളിലേക്ക് എത്തുന്നതു മുതൽ നിർമാണത്തിനായി ഉപയോഗിക്കുന്നതുവരെയുള്ള നിയന്ത്രിത പദാർത്ഥങ്ങളുടെ അളവും നീക്കവും കൃത്യമായി രേഖപ്പെടുത്തുന്നതിനായി പ്രത്യേക രജിസ്റ്ററുകളും ഡിസ്പെൻസിംഗ് വൗച്ചറുകളും നിർബന്ധമാക്കും.ഇത്തരം മരുന്നുകളുടെ നിർമാണം, സംഭരണം, വിതരണം, പരിശോധന എന്നിവയിൽ കർശന മേൽനോട്ടം ഉറപ്പാക്കുകയും ദുരുപയോഗം തടയുകയും ചെയ്യുകയാണ് പുതിയ നിയന്ത്രണങ്ങളുടെ ലക്ഷ്യം.



