കുവൈത്ത് സിറ്റി: ആഗോള ഓഹരി വിപണിയിൽ നിക്ഷേപിച്ച് ഉയർന്ന ലാഭം നൽകാം എന്ന് വിശ്വസിപ്പിച്ച് സ്വദേശികളായ മൂന്ന് പേരിൽ നിന്ന് 25,000 കുവൈത്തി ദിനാറോളം (ഏകദേശം 68 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) തട്ടിയെടുത്ത ജോർദാൻ പൗരൻ പിടിയിലായി. ഒരു സ്ത്രീ ഉൾപ്പെടെയുള്ള മൂന്ന് കുവൈത്ത് പൗരന്മാരാണ് തട്ടിപ്പിനിരയായത്.
നാൽപത് വയസ്സ് പ്രായമുള്ള ജോർദാൻ സ്വദേശിയാണ് പിടിയിലായത്. ഓഹരി വിപണിയിലെ തനിക്കുള്ള പരിചയ സമ്പത്ത് ചൂണ്ടിക്കാട്ടിയായിരുന്നു ഇയാൾ പണം കൈപ്പറ്റിയത്. തട്ടിപ്പിനിരയായവർ സൽഹിയ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെയും, പണം കൈമാറിയ രേഖകളുടെയും അടിസ്ഥാനത്തിൽ കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ചോദ്യം ചെയ്യലിൽ പണം വാങ്ങിയ കാര്യം പ്രതി സമ്മതിച്ചെങ്കിലും, ഓഹരി വിപണിയിലെ ഉൽക്കണ്ഠകളും വിലയിലുണ്ടായ ഇടിവുമാണ് പണം നഷ്ടപ്പെടാൻ കാരണമെന്നാണ് ഇയാൾ ഉദ്യോഗസ്ഥരോട് അവകാശപ്പെട്ടത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി നഷ്ടം നികത്തി പണം തിരികെ നൽകാൻ ശ്രമിക്കുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു. എന്നാൽ, മതിയായ നിയമപരമായ അനുമതികളോ ലൈസൻസോ ഇല്ലാതെ അനധികൃതമായി നിക്ഷേപ പ്രവർത്തനങ്ങൾ നടത്തിയത് ചൂണ്ടിക്കാട്ടി ഇയാൾക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി കൂടുതൽ നിയമനടപടികൾക്കായി കേസ് കൈമാറി.



