പീഡനം സഹിക്കാനാകാതെ മക്കളുമൊത്ത് മാറിത്താമസിച്ചു; കൊലപാതകം ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ

  • 19/02/2024

ചേര്‍ത്തലയില്‍ ഭര്‍ത്താവ് പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊന്ന ആരതിയുടേയും ശ്യാം ജി ചന്ദ്രന്റേയും പ്രണയ വിവാഹമായിരുന്നുവെന്ന് പൊലീസ്. ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്നു മക്കളുമൊത്തു മാറിത്താമസിച്ചിരുന്ന പട്ടണക്കാട് വെട്ടയ്ക്കല്‍ വലിയവീട്ടില്‍ പ്രദീപിന്റെയും ബാലാമണിയുടെയും മകള്‍ ആരതി, ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചു ശ്യാമിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അറസ്റ്റിലായ ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയ സമയത്താണ് ഭാര്യയ്ക്ക് നേരെ ആക്രമണം നടത്തിയതെന്നും പൊലീസ് പറയുന്നു.

ഇന്നലെ രാവിലെയാണ് നാടിനെ നടുക്കിയ സംഭവം. സ്‌കൂട്ടറില്‍ ജോലിസ്ഥലത്തേക്കു പോയ യുവതിയെ ആളൊഴിഞ്ഞ വഴിയില്‍ കാത്തുനിന്നു ഭര്‍ത്താവ് പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു. സമീപത്തെ വീട്ടിലേക്ക് ഓടിയെങ്കിലും മണിക്കൂറുകള്‍ക്കകം യുവതി മരണത്തിനു കീഴടങ്ങി. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് കൊലപാതകമെന്നും പൊലീസ് പറയുന്നു. 

ശ്യാമില്‍ നിന്നു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ ഡിസംബറില്‍ ആരതി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പിന്നീടും ഭീഷണി തുടര്‍ന്നതോടെ പട്ടണക്കാട് പൊലീസ് ശ്യാമിനെ അറസ്റ്റ് ചെയ്‌തെങ്കിലും കോടതിയില്‍ നിന്നു ജാമ്യം ലഭിക്കുകയായിരുന്നു. സ്വകാര്യ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് ശ്യാം.

ആക്രമണത്തിനിടെ പൊള്ളലേറ്റ കടക്കരപ്പള്ളി 13-ാം വാര്‍ഡ് വട്ടക്കര കൊടിയശേരില്‍ ശ്യാം ജി ചന്ദ്രനെ (36) ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 70% പൊള്ളലുണ്ട്. സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ ജീവനക്കാരിയായ ആരതി ജോലിക്കു പോകുകയായിരുന്നു. സ്ഥാപനത്തിന് 200 മീറ്റര്‍ അകലെ വച്ചായിരുന്നു ആക്രമണം. വണ്ടി തടഞ്ഞ് ആരതിയെ വലിച്ചിറക്കി തലവഴി പെട്രോളൊഴിച്ചു ശ്യാം തീ കൊളുത്തിയെന്നു പൊലീസ് അറിയിച്ചു. നിലവിളിച്ചുകൊണ്ട് ഓടി ഇവര്‍ അടുത്ത വീടുവരെ എത്തി. ഓടിക്കൂടിയവരാണു തീയണച്ചതെന്നും പൊലീസ് പറയുന്നു.

Related News