മൊഴി മാറ്റിപ്പറഞ്ഞ് നിതീഷ്; കുട്ടിയെ മറവു ചെയ്ത സ്ഥലത്തില്‍ അവ്യക്തത; വിഷ്ണു അറിയാതെ മൃതദേഹം മാറ്റിയോയെന്ന് സംശയം

  • 10/03/2024

ഇടുക്കി കട്ടപ്പന ഇരട്ടക്കൊലപാതകത്തില്‍ പ്രതി നിതീഷ് മൊഴി മാറ്റുന്നത് പൊലീസിനെ കുഴക്കുന്നു. നവജാത ശിശുവിനെ തൊഴുത്തില്‍ കുഴിച്ചുമൂടിയെന്ന മൊഴിയാണ് മാറ്റിപ്പറഞ്ഞത്. ഇതോടെ കുട്ടിയെ മറവു ചെയ്ത സ്ഥലത്തില്‍ അവ്യക്തത തുടരുകയാണ്.

കൂട്ടുപ്രതിയായ വിഷ്ണു അറിയാതെ മൃതദേഹം നിതീഷ് മാറ്റിയോ എന്നാണ് പൊലീസ് സംശയിക്കുന്നത്. കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടു എന്നു പറഞ്ഞ കട്ടപ്പന സാഗര ജംഗ്ഷനിലെ പഴയ വീട്ടിലെ തൊഴുത്തില്‍ ഇന്നലെ പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. വീട്ടില്‍ ഇന്നും പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം.

അതിനിടെ കേസില്‍ പ്രതി ചേര്‍ത്ത കൊല്ലപ്പെട്ട വിജയന്റെ ഭാര്യ സുമയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. കൂട്ടുപ്രതിയായ വിഷ്ണു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇയാളെ ചോദ്യം ചെയ്യുന്നതും പൊലീസിന്റെ പരിഗണനയിലുണ്ട്. ഇന്നലെ കാഞ്ചിയാറിലെ കക്കാട്ടുകടയിലെ വാടകവീട്ടില്‍ നടത്തിയ പരിശോധനയില്‍ വിഷ്ണുവിന്റെ പിതാവ് വിജയന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തിരുന്നു.

സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിജയനും നിതീഷുമായി തർക്കമുണ്ടായി. തർക്കത്തിനിടെ നിതീഷ് വിജയനെ ചുറ്റികയ്ക്ക് അടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. രണ്ടുദിവസം വീടിനുള്ളില്‍ സൂക്ഷിച്ച മൃതദേഹം സുമയുടെയും വിഷ്ണുവിന്റെയും സഹായത്തോടെ കുഴിയെടുത്ത് മൂടി. വീടിന്റെ ചായ്‌പില്‍ അഞ്ചടിയോളം താഴ്ചയില്‍ കുഴിയെടുത്താണ് മൃതദേഹം മറവുചെയ്തത്. 

Related News