ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളായി; വിദേശ വനിതയെ കേരളം കാണാൻ ക്ഷണിച്ചു, പീഡിപ്പിച്ച് പണവുമായി മുങ്ങി

  • 18/04/2024

ഇടുക്കി: വിദേശ വനിതയെ കേരളത്തിലെത്തിച്ച് പീഡിപ്പിച്ച ശേഷം പണവുമായി കോയമ്പത്തൂർ സ്വദേശി മുങ്ങിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശി പ്രേംകുമാർ (50) ആണ് സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച് വിദേശ വനിതയെ പീഡിപ്പിച്ചത്. ഇയാൾക്കെതിരെ കുമളി പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് 39 കാരിയായ ചെക്കോസ്ലോവാക്യൻ യുവതി. പ്രേംകുമാർ പീഡിപ്പിച്ചെന്നും പണം തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു. 

പ്രേംകുമാർ കഴിഞ്ഞ ഡിസംബർ മുതലാണ് യുവതിയുമായി ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് വാട്‌സാപ്പ് ചാറ്റിലൂടെ ഇയാൾ വിദേശ വനിതയെ ദക്ഷിണേന്ത്യ സന്ദർശിക്കാൻ ക്ഷണിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ12ന് യുവതി കൊച്ചിയിലെത്തുകയായിരുന്നു. അവിടെ നിന്ന് സ്വന്തം കാറിൽ പ്രേംകുമാർ യുവതിയെ സ്വീകരിച്ച് താമസിക്കാൻ ചെറായിയിലുള്ള റിസോർട്ടിൽ കൊണ്ട് പോവുകയും അവിടെ വെച്ച് പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ഇന്ത്യയിൽ മറ്റാരെയും പരിചയമില്ലാതിരുന്ന യുവതിക്ക് ഈ സംഭവം മറ്റാരുടെയും ശ്രദ്ധയിൽപ്പെടുത്താനോ പൊലീസിൽ പരാതി നൽകാനോ സാധിച്ചില്ല. തുടർന്ന് ഇയാൾ ആലപ്പുഴയിൽ വെച്ചും മറ്റു ദിവസങ്ങളിലും പീഡനം തുടർന്നു കൊണ്ടിരിക്കുകയായിരുന്നു.

അതിനിടെ, ഇയാൾ യുവതിയുമായി കലഹിക്കുകയും ചിലവിനായി ഏൽപ്പിച്ച 30,000 രൂപയും 200 പൗണ്ടും തിരികെ നൽകാതെ മുങ്ങുകയുമായിരുന്നു. വിദേശ വനിതയുടെ പരാതിയിൽ പീഡനത്തിന് കേസെടുത്ത കുമളി പൊലീസ് ഇയാളെ തിരഞ്ഞു വരികയാണ്. പ്രതി തമിഴ്‌നാട്ടിലേയ്ക്ക് കടന്നതായാണ് അന്വേഷണ സംഘത്തിന് ലഭ്യമായ വിവരം.

Related News